തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകനാണ് എആർ റഹ്മാൻ. 1991 ൽ മണിരത്നത്തിന്റെ റൊമാന്റിക് ത്രില്ലറായ റോജയിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് നിരവധി ഹിന്ദി സിനിമകളുടെ ഭാഗമായി അദ്ദേഹം. ഇപ്പോഴിതാ കഴിഞ്ഞ എട്ട് വർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിപ്പോയി എന്ന് പറയുകയാണ് റഹ്മാൻ.
അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്. ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നതെന്ന് റഹ്മാന്‍ ബിബിസി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"കഴിഞ്ഞ എട്ടു വർഷമായി, അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്, സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് അധികാരം. അതിന് വർഗീയ മാനവുമുണ്ടാകാം. 'അവർ നിങ്ങളെ തീരുമാനിച്ചു, പക്ഷേ മ്യൂസിക് കമ്പനികൾ അവരുടെ അഞ്ച് സംഗീതസംവിധായകരെ ഉൾപ്പെടുത്തി' എന്നൊക്കെ അഭ്യൂഹങ്ങളായി എന്റെ കാതിൽ എത്താറുണ്ട്. പക്ഷേ, ഞാൻ സന്തോഷവാനാണ്, എനിക്ക് കുടുംബത്തോടൊപ്പം ചെലവിടാൻ കൂടുതൽ സമയം ലഭിക്കും.
ഞാൻ ഇപ്പോൾ ജോലി തിരഞ്ഞുനടക്കുകയല്ല, എനിക്ക് ജോലി തിരഞ്ഞുപോകേണ്ടതില്ല. ജോലി എന്നെ തേടി വരണം. ഞാൻ അർഹിക്കുന്നതെന്തോ എനിക്ക് ലഭിക്കും."-റഹ്മാൻ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്‍ക്കാന്‍ കഴിഞ്ഞ ഏക സംഗീതസംവിധായകന്‍ താനാണെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും വളരെ ചാരിതാര്‍ഥ്യമുണ്ടാക്കിയ കാര്യമാണെന്നും റഹ്മാൻ പറഞ്ഞു.
മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളില്‍ താന്‍ സഹകരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിക്കി കൗശല്‍ നായകനായ ‘ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്ന് റഹ്മാന്‍ സമ്മതിച്ചു. ‘പക്ഷേ ധൈര്യവും പരാക്രമവുമാണ് ഛാവയുടെ അടിസ്ഥാന വികാരം. അതുകൊണ്ടാണ് അതിന്‍റെ സംഗീതം ഏറ്റെടുത്തത്. സിനിമ കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനൊന്നും കഴിയില്ല, പ്രേക്ഷകര്‍ വളരെ സമര്‍ഥരാണ്.’ – റഹ്മാന്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ തന്നെ ചിരപ്രതിഷ്ഠനാക്കിയത് സുഭാഷ് ഘായ് സംവിധാനം ചെയ്ത ‘താൽ’ ആയിരുന്നുവെന്ന് റഹ്മാന്‍ പറയുന്നു. പഞ്ചാബി ഹിന്ദിയും പര്‍വതമേഖലകളിലെ സംഗീതവുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ‘താലി’ലെ പാട്ടുകള്‍ ഉത്തരേന്ത്യന്‍ വീടുകളില്‍ കാലങ്ങളോളം തരംഗമായി നിലനിന്നു.
സുഭാഷ് ഘായിയുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഹിന്ദി പഠിക്കാന്‍ മുതിര്‍ന്നതെന്ന് എആര്‍ റഹ്മാന്‍ വെളിപ്പെടുത്തി. ‘താങ്കളുടെ സംഗീതം എനിക്ക് അങ്ങേയറ്റം ഇഷ്ടമാണ്. താങ്കള്‍ ബോളിവുഡില്‍ എക്കാലവും ഉണ്ടാകണം. അതിന് ഹിന്ദി പഠിക്കണം.’ - ഇതായിരുന്നു ഘായുടെ വാക്കുകള്‍.
ഞാന്‍ ഹിന്ദി മാത്രമല്ല, അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി സിനിമാ സംഗീതത്തിന്‍റെ അടിത്തറയായിരുന്ന ഉര്‍ദുവും പഠിക്കാമെന്ന് സുഭാഷ് ഘായ്ക്ക് ഉറപ്പുനല്‍കി. അത് നിറവേറ്റുകയും ചെയ്തു'.- റഹ്മാൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates