ഒരു കാലഘട്ടത്തെ തന്നെ നിര്‍വചിച്ച ശബ്ദത്തിന് ഉടമയായ ആശ ഭോസ്‌ലെ വിടവാങ്ങിയിരിക്കുകയാണ്. സഹോദരി ലതാ മങ്കേഷ്‌കറിനൊപ്പം ഇന്ത്യന്‍ പിന്നണി ഗാനരംഗത്തിന്റെ സീന്‍ മാറ്റിയ ഗായികയാണ് ആശ ഭോസ്‌ലെ. കാലമെത്ര കഴിഞ്ഞാലും ആ ശബ്ദവും അവര്‍ ബാക്കി വച്ചു പോയ പാട്ടുകളും ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന് താളം പകരും, അവരെ തലോടും. അവര്‍ക്കൊപ്പം ആടിപ്പാടും.
സിനിമ പോലെ സംഭവബഹുലമായിരുന്നു ആശയുടെ വ്യക്തി ജീവിതവും. പതിനാറ് വയസ് മാത്രമുള്ളപ്പോഴാണ് ആശ 31 കാരനായ ഗണ്‍പത് റാവു ഭോസ്‌ലെയെ വിവാഹം കഴിക്കുന്നത്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ എതിര്‍ത്തുള്ള തന്റെ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ സംസാരിക്കുന്നുണ്ട്.
''വളരെ ചെറിയ പ്രായത്തില്‍ എന്നേക്കാള്‍ 15 വയസ് മൂത്ത ഒരാളെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അതൊരു പ്രണയ വിവാഹമായിരുന്നു. ലതാ ദീദി എന്നോട് ഏറെക്കാലം സംസാരിച്ചിട്ടില്ല. അവര്‍ ആ ബന്ധത്തെ എതിര്‍ത്തു. അദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗത ചിന്താഗതിക്കാരായിരുന്നു. അവര്‍ക്ക് പാട്ടുകാരിയായ മരുമകളെ അംഗീകരിക്കാനാകില്ലായിരുന്നു'' ആശ പറയുന്നു.
തന്റെ കുടുംബവുമായി അടുപ്പം കാണിക്കുന്നതില്‍ നിന്നും ഭര്‍ത്താവ് ആശയെ തടഞ്ഞു. പ്രത്യേകിച്ചും സഹോദരി ലത മങ്കേഷ്‌കറുമായി അകലം പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ആശ രണ്ട് മക്കള്‍ക്കും ജന്മം നല്‍കി. ജീവിതം സാധാരണനിലയിലാകുമെന്നും രണ്ട് കുടുംബവും ഒന്നാകുമെന്നും അവര്‍ വിശ്വസിച്ചു. എന്നാല്‍ ആ മോഹം വൈകാതെ പൊലിഞ്ഞു. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെയാണ് ആശ ആ ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരുന്നത്.
''പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു ആ ബന്ധം. ഇളയമകന്‍ ആനന്ദിനെ ഗര്‍ഭിണിയായിരിക്കെയാണ് എന്നോട് ഇറങ്ങിപ്പോകാന്‍ പറയുന്നത്. ഞാന്‍ അമ്മയുടേയും ചേച്ചിയുടേയും സഹോദരന്റേയും അടുക്കലേക്ക് പോയില്ല. ഞാന്‍ ആരേയും പഴിച്ചില്ല. ആരോടും ദേഷ്യവും ഉണ്ടായിരുന്നില്ല. മിസ്റ്റര്‍ ഭോസ്‌ലെ ജീവിതത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ മൂന്ന് നല്ല മക്കളെ എനിക്ക് ലഭിക്കില്ലായിരുന്നു'' എന്നാണ് അതേക്കുറിച്ച് അവര്‍ പറഞ്ഞിട്ടുള്ളത്.
പിന്നീടാണ് ആശ സംഗീത സംവിധായകന്‍ ആര്‍ഡി ബര്‍മനുമായി അടുക്കുന്നത്. ആശയുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാക്കി മാറ്റിയ പാട്ടുകള്‍ ഒരുപാട് ആ കൂട്ടുകെട്ടില്‍ പിറന്നു. 1980 ല്‍ ഇരുവരും വിവാഹിതരായി. ആശയേക്കാള്‍ ആറ് വയസ് ഇളതായിരുന്നു ബര്‍മന്‍. രണ്ടു പേരുടേയും രണ്ടാം വിവാഹമായിരുന്നു അത്. എന്നാല്‍ ആ ബന്ധത്തിലും പിന്നീട് വിള്ളലുകളുണ്ടായി. ബര്‍മന്റെ ജീവിതശൈലി ആശയ്ക്ക് ഒത്തു പോകാന്‍ സാധിക്കുന്നതായിരുന്നില്ല. വിവാഹ മോചിതരായില്ലെങ്കിലും ഇരുവരും പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. 1994ല്‍ ബര്‍മന്‍ മരിക്കുന്നത് വരെ അവർക്കിടയിലെ സ്നേഹവും പരസ്പര ബഹുമാനവും ഇരുവരും കാത്തുസൂക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates