കുറേ നാളുകൾക്ക് ശേഷം താൻ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ബാല. നിയമത്തിന്റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, തന്റെ ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടൽ തുടരുകയാണെന്നും ബാല പറയുന്നു.
കുടുംബത്തോടൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു താരത്തിന്റെ വിഡിയോയിലൂടെയുള്ള തുറന്നുപറച്ചിൽ. സോഷ്യൽ മീഡിയയിൽ തന്നെ ലക്ഷ്യമിട്ട് അടുത്ത കാലത്തായി പ്രചരിക്കുന്ന ചില വിഡിയോകളും വാർത്തകളുമാണ് തന്നെ ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചതെന്ന് താരം വ്യക്തമാക്കുന്നു.
കേരളത്തിലെ മാധ്യമങ്ങളെപ്പോലും സ്വന്തം സ്വാർഥ ലാഭത്തിനായി തെറ്റിദ്ധരിപ്പിക്കുന്നതും ചതിക്കുന്നതുമായ ഒരു വ്യക്തി ഇതിന് പിന്നിലുണ്ടെന്നും, ഇനിയും തന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ മുതിർന്നാൽ പ്രമുഖ മാധ്യമങ്ങളെ മുഴുവൻ വിളിച്ച് ചേർത്ത് വലിയൊരു പ്രസ് മീറ്റിലൂടെ എല്ലാ സത്യങ്ങളും തെളിവ് സഹിതം പുറത്തുവിടുമെന്നും ബാല മുന്നറിയിപ്പ് നൽകി.
ഈ വേട്ടയാടൽ അവസാനിപ്പിക്കുന്നില്ലെങ്കിൽ തങ്ങളെ രണ്ടു പേരെയും വിഷം തന്നു കൊന്നുകളയൂ എന്ന വാക്കുകളോടെയാണ് ബാല വിഡിയോ അവസാനിപ്പിക്കുന്നത്. ‘‘എല്ലാവർക്കും നമസ്കാരം. ഒന്ന് പറയണമെന്ന് തോന്നി, വേറെ മാർഗ്ഗമില്ല. ഇപ്പോൾ അടുത്ത കാലത്തായി കുറച്ച് വിഡിയോസ് കണ്ടു. എന്റെ കാര്യം, വേറെ വഴിയില്ല, പത്ത് കൊല്ലമായി എന്നെ ഉപദ്രവിക്കുകയാണ്.
പത്ത് കൊല്ലമായി ഒരു മനുഷ്യനെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്; നിയമത്തിന്റെ പേരിൽ, ഇൻ ദ് നെയിം ഓഫ് ലോ ഇപ്പോൾ പേരെടുത്ത് പറയാൻ പറ്റില്ലല്ലോ. അവർക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ, ഞാനാണ്. അതുകൊണ്ട് പറയാൻ പാടില്ല, എത്ര സങ്കടം ഉണ്ടായാലും മനസ്സിൽ വയ്ക്കണം, ചിരിച്ചു കൊണ്ടേയിരിക്കണം. അല്ലേ. മീഡിയയെക്കുറിച്ച് ഒരു കാര്യം പറയണം.
മീഡിയ നല്ല കാര്യങ്ങൾ ചെയ്യണം. നല്ല നല്ല കാര്യങ്ങൾ. ഇന്നും കൂടെ ഞാൻ ഒരു ന്യൂസ് കണ്ടു, നല്ല ചില സത്യങ്ങൾ ഇപ്പോൾ പുറത്തുകൊണ്ടുവന്നു. ചില അസത്യങ്ങളും പറയും, വ്യൂസിന് വേണ്ടി. പക്ഷേ മീഡിയയെത്തന്നെ ചതിക്കുന്ന ഒരു ആളുണ്ട് കേരളത്തിൽ, അറിയാമോ? ഒന്നും വേണ്ട, ഒന്നും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന ഒരു ആളുണ്ട്.
ഇതെല്ലാം പുറത്തു വന്നാൽ .. പത്ത് കൊല്ലം ഇപ്പോൾ എനിക്ക് വിവാഹം കഴിഞ്ഞ്, എന്റെ ഭാര്യയുടെ പിറന്നാൾ ആയിട്ട് കേസ് കേസ് കേസ് കേസ് കേസ്... എന്ത് ചെയ്യാൻ ?. ഞാൻ എവിടെയാണ് ഉള്ളത്, ഇന്ന് രാവിലെ വൈക്കം ശിവക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കുടുംബമായിട്ട്, എന്റെ ഭാര്യ, എന്റെ അമ്മായിയമ്മ, അവളുടെ അനിയത്തി, എന്റെ ചിറ്റപ്പൻ എല്ലാവരും വന്നിട്ടുണ്ടായിരുന്നു.
കോകിലയുടെ പിറന്നാൾ... ഈ വർഷത്തിൽ 27 വയസ്സ്. വിശേഷങ്ങളുണ്ട്. ഇവിടെ നിയമം ഉണ്ടോ? കേരളത്തിൽ മാത്രമല്ല ഈ ലോകത്ത് നിയമം ഉണ്ടോ? അപ്പോൾ എന്താണ് ചെയ്യേണ്ടത്? എന്താണ് നമ്മൾ ചെയ്യേണ്ടത്? മീഡിയയെ ചതിക്കുന്ന ഒരാളുണ്ട്, അതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇനി എന്നെ ഉപദ്രവിച്ചാൽ ഞാൻ വലിയ പ്രസ് മീറ്റ് വയ്ക്കും.
എല്ലാ സത്യങ്ങളും തുറന്നുപറയും. ഇത് നടക്കും, എഴുതിവെച്ചോ, നടക്കും! എല്ലാ ചാനലുകാരെയും എല്ലാവരെയും വിളിക്കും, സത്യങ്ങൾ തുറന്നുപറയും. അപ്പോൾ നിങ്ങൾ ഞെട്ടിപ്പോകും. പറ്റാത്ത കൊണ്ടാ കേട്ടോ. അല്ലെങ്കിൽ ഞങ്ങളെ രണ്ടു പേരെയും വിഷം വച്ച് കൊന്നു കളയൂ".– ബാല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates