നടൻ കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി. ഞായറാഴ്ച അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ "സനാതന ധർമ്മ"ത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
സനാതന ധർമത്തെ എതിർത്ത് സംസാരിച്ച ഉദയനിധി സ്റ്റാലിനേയും കമൽ ഹാസനേയും ഒരു പാഠം പഠിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
"രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്" എന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഭരണകക്ഷിയായ ഡിഎംകെ നിർത്തലാക്കാൻ ആഗ്രഹിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനെ (നീറ്റ്) കുറിച്ചായിരുന്നു നടൻ പരാമർശിച്ചത്.
മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികൾക്ക് ഒരു തടസമാണെന്നും കമൽ ഹാസൻ പറഞ്ഞു. ഇതിനെതിരെയാണിപ്പോൾ തമിഴ്നാട് ബിജെപി രംഗത്തെത്തിയത്."
മുൻപ് അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ ഇങ്ങനെ ചെയ്താൽ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ അവർ പൊതുവേദികളിൽ പങ്കുവെക്കില്ല," അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.
കമൽ ഹാസന്റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇത്തരമൊരു പരിപാടിയിൽ സംസാരിക്കുമ്പോൾ കമൽ ഹാസൻ സനാതനത്തെക്കുറിച്ച് പരാമർശിച്ചത് തികച്ചും അനുചിതവും അനാവശ്യവുമായിരുന്നുവെന്ന് തനിക്ക് തോന്നുന്നുവെന്നാണ് തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും നടിയുമായ ഖുശ്ബു പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates