യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദമായി മാറിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയാണിപ്പോൾ സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി. ഡിജിറ്റൽ മീഡിയയിൽ സെൻസർ ചെയ്യാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
അതൊന്നും സെൻസർ സർട്ടിഫിക്കേഷൻ നടപടികളിലൂടെ കടന്നുപോയിട്ടില്ലെന്നും പ്രസൂൺ ജോഷി പറഞ്ഞു. "സിനിമയുടെ ടീസറിനെക്കുറിച്ചോ അതേക്കുറിച്ചുള്ള വിവാദങ്ങളെക്കുറിച്ചോ ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല. യൂട്യൂബിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലുമുള്ള വിഡിയോകൾ സെൻസർ ചെയ്യപ്പെടുന്നില്ല.
എല്ലാ കണ്ടന്റുകളും സെൻസർ ബോർഡ് അനുമതി ലഭിക്കുന്നവയുമല്ല. ആളുകൾ കരുതുന്നത് അവർ കാണുന്നതെല്ലാം സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതാണെന്നാണ്. ടോക്സിക് സിനിമ വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. സിനിമ സെൻസർ ബോര്‍ഡിന് മുന്നിലെത്തിയാൽ മാത്രമേ ബോര്‍ഡിന് അതിനെക്കുറിച്ച് പ്രതികരിക്കാൻ കഴിയൂ".- അദ്ദേഹം പറഞ്ഞു.
"സെൻസർ ബോർഡ് അംഗങ്ങൾക്ക് മുന്നിലുള്ളത് ശ്രമകരമായ ജോലിയാണ്. സെൻസർ നടപടികൾ കഠിനമായ ജോലിയാണ്. അത് ആരും പുറത്തുകാണില്ല. സംവിധായകർ പറയുന്ന കാര്യങ്ങളും സമൂഹം പ്രതീക്ഷിക്കുന്നതും തമ്മിൽ സന്തുലിതാവസ്ഥ വരുത്തേണ്ടത് സെൻസർ ബോർഡിന്റെ ചുമതലയാണ്". - പ്രസൂൺ ജോഷി പറഞ്ഞു.
വിജയ് ചിത്രം ജന നായകനെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറി. അക്കാര്യം കോടതിയുടെ പരിഗണനയിലാണ് ഉള്ളതെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടോക്സിക് ടീസറിനെതിരെ കർണാടകയിലെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വനിത കമ്മീഷൻ സെൻസർ ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates