ഹൈദരാബാദിൽ പൊതുപരിപാടിക്ക് എത്തിയ നടി സാമന്തയെ ജനക്കൂട്ടം വളഞ്ഞ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമുയരുകയാണ്. ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ചും മനോഭാവത്തെക്കുറിച്ചുമൊക്കെയാണ് വിമർശനമുയരുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഗായിക ചിന്മയി.
ജനക്കൂട്ടത്തെ നിയന്ത്രിക്കാത്തതിനെ വിമർശിച്ച അവർ മോശം ആസൂത്രണവും അടിസ്ഥാന പൗര മര്യാദയില്ലായ്മയും കാരണം താരങ്ങളെ എന്തിനാണ് തുടർച്ചയായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിർത്തുന്നതെന്ന് ചോദിച്ചു. ജൂബിലി ഹിൽസിൽ ഒരു വസ്ത്ര വ്യാപാരശാല ഉദ്ഘാടനം ചെയ്യാനാണ് സാമന്ത എത്തിയത്.
നടി വരുന്നുവെന്നറിഞ്ഞതോടെ ധാരാളം ആരാധകരും കാഴ്ചക്കാരും പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്ത് തടിച്ചുകൂടി. സുരക്ഷാ ക്രമീകരണങ്ങളും ഇതോടെ താളംതെറ്റി. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി ചിന്മയി രംഗത്തെത്തിയത്. "സാമന്തയുടെ ടീം അംഗം ആര്യ ഉൾപ്പെടെയുള്ളവർ, മുഴുവൻ ശക്തിയും ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയാണ്.
അദ്ദേഹത്തിന് പരിക്കേറ്റിരിക്കാം. അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല," ചിന്മയി കുറിച്ചു. വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുംവഴിയാണ് സാമന്തയ്ക്ക് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്.
നടിക്കുനേരെ ആരാധകർ തിക്കിത്തിരക്കിയെത്തി. ആരാധകക്കൂട്ടത്തിൽ നിന്ന് ഒരാൾ നടിക്ക് മേലേക്ക് വീഴാനൊരുങ്ങി. ഇയാൾ നടിയുടെ സാരിയിൽ ചവിട്ടിവീഴുകയും ചെയ്തു. നടി സമചിത്തതയോടെയാണ് ആരാധകരുടെ സമീപനത്തെ നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates