കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് കൊച്ചിൻ ഹനീഫ. മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച അദ്ദേഹം 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ 2010 ലാണ് ലോകത്തോട് വിടപറഞ്ഞത്.
ഇപ്പോഴിതാ 16 വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുങ്ങിയിരിക്കുകയാണ്. വെണ്ണല അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എബി മൻസിൽ എന്ന പേരിലുള്ള വീട് നിർമിച്ചിരിക്കുന്നത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ 16 വർഷമായി വാടകവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്.
ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ നടന്നത്. നടൻ ദിലീപും ഹരിശ്രീ അശോകനുമുൾപ്പെടെ നിരവധി പേർ ഗൃഹപ്രവേശ ചടങ്ങിനെത്തിയിരുന്നു. കൊച്ചിൻ ഹനീഫയുടെ സമ്പാദ്യത്തിൽ സ്വപ്ന വീട് ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു.
കൊച്ചിൻ ഹനീഫയുടെ മക്കളായ സഫയും മർവയും ചേർന്നാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. തലശ്ശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ഉറ്റവർ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങിയിരുന്നില്ല. നിയമക്കുരുക്കിലായിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്തുക്കൾ കുട്ടികൾക്ക് 18 വയസായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്.
നടൻ ദിലീപും കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനോടൊപ്പം ഈ 16 വർഷവും കൂടെയുണ്ടായിരുന്നു. "ചില നിയമപ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ സമ്പാദ്യം കൊണ്ടു തന്നെ ഹനീഫിക്ക ആഗ്രഹിച്ച പോലെയൊരു വീട് നമുക്ക് പണിയാൻ പറ്റി. ഹനീഫിക്ക ഒരു അഭിമാനിയാണ്. ആരുടെ മുൻപിലും തല കുനിക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ്. 16 വർഷം അതിന് വേണ്ടി നമ്മൾ കാത്തിരുന്ന പോലെ തന്നെയായിരുന്നു". - ഫാസില 24 ന്യൂസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates