ന്യൂഡൽഹി: ബോളിവുഡ് നടൻ അഭിഷേക് ബച്ചന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനധികൃതമായി ഉപയോഗിക്കുന്നത് തടഞ്ഞ് ഡൽഹി ഹൈക്കോടതി. അഭിഷേക് ബച്ചന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ സമ്മതമോ അംഗീകാരമോ ഇല്ലാതെ സാമ്പത്തിക നേട്ടങ്ങൾക്കായി അദ്ദേഹത്തിന്റെ ചിത്രം, പേര്, ശബ്ദം അല്ലെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റ് ഘടകങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് വിവിധ സ്ഥാപനങ്ങളെൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യപരമോ വ്യക്തിപരമോ ആയ നേട്ടങ്ങൾക്കായി തൻ്റെ പേര്, ചിത്രം, ഫോട്ടോകൾ, ശബ്ദം എന്നിവ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ ഹർജി നൽകിയത്.
അനുവാദമില്ലാതെ എഐ ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിവുഡ് ടീ ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടീ ഷർട്ട് നിർമിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടീ ഷോപ്പ്.
അഭിഷേക് ബച്ചന്റെ പേരും ചിത്രങ്ങളും അനധികൃതമായി ദുരുപയോഗം ചെയ്യുന്നത് അദ്ദേഹത്തെക്കുറിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് തേജസ് കറിയ അഭിപ്രായപ്പെട്ടു. ഉടനടി അദ്ദേഹത്തിന് സംരക്ഷണം നൽകിയില്ലെങ്കിൽ അദ്ദേഹത്തിന് സാമ്പത്തികമായും അതുപോലെ പ്രശസ്തിയ്ക്കും അന്തസ്സിനും നികത്താനാവാത്ത നഷ്ടം സംഭവിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബച്ചന്റെ വ്യക്തിത്വത്തെ ദുർബലപ്പെടുത്തുന്ന തരത്തിൽ ഏതെങ്കിലും ഉൽപ്പന്നമോ ഉള്ളടക്കമോ ഏതെങ്കിലും മാധ്യമം അല്ലെങ്കിൽ സാങ്കേതികവിദ്യയോ വഴി പ്രചരിപ്പിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഹർജിയിൽ പരാമര്‍ശിച്ചിട്ടുള്ള ലിങ്കുകള്‍ ഉടൻ തന്നെ നീക്കം ചെയ്യാന്‍ ഗൂഗിള്‍ എല്‍എല്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തേജസ് കറിയ പറഞ്ഞു.
"ഗൂഗിളിനോട് ഇത്തരം ലിങ്കുകൾ നീക്കം ചെയ്യാൻ ഞങ്ങൾക്ക് ആവശ്യപ്പെടാം. എന്നാൽ എതിർകക്ഷികളായ ഓരോരുത്തർക്കും പ്രത്യേകം യുആർഎൽ നൽകണം. യൂട്യൂബ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്, എന്നാൽ ഈ ഉത്തരവ് പൊതുവായി അനുവദിക്കാൻ കഴിയില്ല. ഇത് എതിർകക്ഷികളുടെ അടിസ്ഥാനത്തിൽ വിഭജിക്കണം," ജഡ്ജി വ്യക്തമാക്കി.
അഭിഭാഷകരായ പ്രവീൺ ആനന്ദ്, അമീത് നായിക്, മധു ഗഡോഡിയ, ധ്രുവ് ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബച്ചനെ പ്രതിനിധീകരിച്ചത്. അടുത്തവർഷം ജനുവരി 15 നാണ് കേസിന്റെ തുടർനടപടികൾ.
അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ പങ്കാളിയും നടിയുമായ ഐശ്വര്യ റായ് സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി അനുകൂല വിധി പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates