തന്റെ വിശ്വാസത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് ഗായകനും നടനുമായ ദിൽജിത് ദോസാഞ്ജ്. ഏപ്രിൽ 30 ന് ഓറ വേൾഡ് ടൂറിന്റെ ഭാഗമായി കാനഡയിൽ വച്ച് നടന്ന സംഗീത പരിപാടിക്കിടയിൽ വച്ചാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ദിൽജിത് പറഞ്ഞത്.
"ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയിരിക്കുകയാണ്. എനിക്ക് മരണത്തെ ഓർത്ത് യാതൊരു പേടിയുമില്ല. കഴിഞ്ഞ ഡിസംബറിൽ ഞാൻ ഈ ശരീരത്തിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഈ ശരീരം വിട്ടുപോകുന്നതിനു മുൻപ് എനിക്കിനിയും കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
പേടിക്കേണ്ട കാര്യമില്ല. ഇത് പഞ്ചാബിന്റെ മാത്രം കാര്യമല്ല; അതിപ്പോഴും നിലനിൽക്കുന്നു. ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി; ഇതാണ് സത്യം. ഞാൻ ഈ വേദിയിലാണ് നിൽക്കുന്നത്, ഇതാണ് എന്റെ ദൈവം. എനിക്ക് മരണ ഭയമില്ല.- ദിൽജിത് പറഞ്ഞു. തനിക്ക് ആരോടും ഒരു വിദ്വേഷവും ഇല്ലെന്നും എല്ലാവരോടും തനിക്ക് സ്നേഹം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിയുന്നത്ര ജീവിതത്തിൽ സ്നേഹവും ബഹുമാനവും ക്ഷമയും കൊണ്ടുവരാൻ ശ്രമിക്കുന്നു". - ദിൽജിത് പറഞ്ഞു. എന്നാൽ നിമിഷ നേരം കൊണ്ടാണ് ദിൽജിത്തിന്റെ വിഡിയോ വൈറലായി മാറിയത്. ദിൽജിത് എന്തെങ്കിലും സമ്മർദ്ദം അനുഭവിക്കുന്നതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും തിരക്കിട്ട ജീവിതത്തിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യമാണ് വ്യക്തമാകുന്നതെന്നും പറഞ്ഞാണ് പലരും വിഡിയോ പങ്കുവെക്കുന്നത്.
നേരത്തേ നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിനിടെ കലാകാരന്മാർ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് ദിൽജിത് തുറന്നുപറഞ്ഞിരുന്നു. ഓരോ കലാകാരന്മാരും ഇത്തരം ബുദ്ധിമുട്ടുകൾ ജീവിതത്തിൽ നേരിടുന്നുണ്ട്. മരിക്കുന്നതുവരെ അവരേക്കുറിച്ച് ആളുകൾ നല്ലതുപറയില്ല. അവർ അർഹിക്കുന്ന സ്നേഹം നൽകുകയുമില്ല. ഈ ലോകം വിട്ടുപോയാൽ മാത്രമേ സ്നേഹം ലഭിക്കുകയുള്ളൂ.
ഒന്നുകിൽ അയാൾ ചംകീലയെപ്പോലെ കൊല്ലപ്പെടണം. അല്ലെങ്കിൽ സ്വാഭാവിക മരണം സംഭവിക്കണം. എന്നാൽ മാത്രമേ ആളുകൾ അവരുടെ കഴിവിനെ പ്രശംസിക്കുകയുള്ളൂ. - എന്നാണ് ദിൽജിത് പറഞ്ഞത്. പഞ്ചാബി സംഗീതരംഗത്തെ വിപ്ലവ ഗായകൻ അമർ സിങ് ചംകീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ചംകീലയായി എത്തിയത് ദിൽജിത് ആയിരുന്നു. സർദാർജി 3, ബോർഡർ 2 എന്നീ ചിത്രങ്ങളിലാണ് ദിൽജിത് അവസാനമായി വേഷമിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates