ചെന്നൈ: ഹിമാചൽ പ്രദേശിൽ കാർ സത്‌ലജ് നദിയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ചെന്നൈ മുൻ മേയർ സൈദൈ ദുരൈസാമിയുടെ മകനും സംവിധായകനുമായ വെട്രി ദുരൈസാമി (45) യുടെ മൃതദേഹം കണ്ടെത്തി. ഒൻപതു ദിവസത്തെ തിരച്ചിൽ തുടരുന്നതിനിടെ തിങ്കളാഴ്ചയാണ് നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കഷാംഗ് നലയിൽ തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാർ സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന തിരുപ്പൂർ സ്വദേശി ഗോപിനാഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു.
അപകടത്തിൽ കാണാതായ വെട്രിക്ക് വേണ്ടി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. സിനിമ സംവിധായകനായ വെട്രി ഷൂട്ടിങ് സംഘത്തിനൊപ്പം ഹിമാചലിൽ എത്തിയതായിരുന്നു. 2021-ൽ വെട്രി സംവിധാനം ചെയ്ത 'എൻട്രാവത് ഒരു നാൾ' എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates