സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. അടിയന്തരാവസ്ഥയുടെ ഭീകരത വെളിച്ചത്തു കൊണ്ടുവരുന്ന സിനിമകൾ മലയാളത്തിലും പുറത്തിറങ്ങിയിരുന്നു. ഷാജി എൻ കരുണിന്റെ പിറവി, പി എ ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ തുടങ്ങിയ ചിത്രങ്ങളെല്ലാം അടിയന്തരാവസ്ഥയുടെ ഇരുണ്ട മുഖത്തിന്റെ നേർക്കാഴ്ചകളായിരുന്നു. അടിയന്തരാവസ്ഥ പ്രമേയമാക്കിയെത്തിയ മലയാള സിനിമകളിലൂടെ.
ഷാജി എൻ കരുൺ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ചിത്രമാണ് പിറവി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന രാജന്റെ അച്ഛൻ പ്രൊഫസർ ടിവി ഈച്ചര വാര്യരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യാപകമായ നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും നേടിയ ചിത്രം നിരവധി ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിരുന്നു.
പി എ ബക്കർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത ചിത്രമാണ് കബനീനദി ചുവന്നപ്പോൾ. ചിത്രത്തിന് കഥയൊരുക്കിയതും ബക്കർ തന്നെയായിരുന്നു. ബക്കറിന്റെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. ടി വി ചന്ദ്രൻ, സലാം കാരശേരി, ലൈല, ജെ സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സംവിധായകൻ പവിത്രനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്.
ബാംഗ്ലൂരിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ച ദിവസമാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നക്സൽ വിഷയം ആയിരുന്നു സിനിമയുടെ പ്രമേയം. ഈ പ്രമേയത്തിന്റെ പേരിൽ ഏകദേശം ഒരു വർഷത്തോളം സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. സിനിമയുടെ എഡിറ്റ് വർക്കുകൾ നടന്നു കൊണ്ടിരുന്ന സമയത്ത് സംവിധായകൻ പി എ ബക്കറിനെയും നിർമാതാവ് പവിത്രനെയും മദ്രാസിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
മദ്രാസിൽ നിന്നും കേരളത്തിൽ തിരിച്ചെത്തി ചിത്രീകരണം തുടങ്ങിയപ്പോൾ കോഴിക്കോട് വച്ചും ഇരുവരേയും രണ്ടാമത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്‌തെത്തിയ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും ആ വർഷത്തെ മികച്ച സംവിധായകനുള്ള അവാർഡും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും കബനീനദി ചുവന്നപ്പോൾ കരസ്ഥമാക്കി.
ഷാജി എൻ കരുണിന് മുൻപ് തന്നെ പൊലീസ് കസ്റ്റഡിയില്‍ പെട്ട് പിന്നീട് വിവരമൊന്നുമില്ലാതെ പോയ മകനെ തേടിയുള്ള ഒരച്ഛന്റെ അലച്ചില്‍ പി എ ബക്കര്‍ വിഷയമാക്കിയിരുന്നു. 1980 ലാണ് ഉണർത്തുപാട്ട് റിലീസാകുന്നത്. എം സുകുമാരൻ ആയിരുന്നു ചിത്രത്തിന് കഥയൊരുക്കിയത്. ലെനിൻ രാജേന്ദ്രനായിരുന്നു തിരക്കഥ.
രാജൻ കേസിനെ അടിസ്ഥാനമാക്കി സതീഷ് പോൾ സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ് വിതച്ചവർ. പ്രകാശ് ബാരെ, ടിനി ടോം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
50 years of Emergency, Piravi and Kabani Nadi Chuvannappol and other
Emergency based movies in Mollywood.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates