മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് എസ്തർ അനിൽ. 'ദൃശ്യം 3' ആണ് എസ്തറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദൃശ്യത്തിന്റെ ആദ്യ ഭാഗം തമിഴിൽ പാപനാശം എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. കമൽ ഹാസനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് മോഹൻലാലും ഉണ്ടായിരുന്നു.
ഇപ്പോഴിതാ പ്രണവിനൊപ്പം വർക്ക് ചെയ്തതിന്റെ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് എസ്തർ. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എസ്തർ. "അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു പ്രണവ് പാപനാശത്തിലുണ്ടായിരുന്നത്. ഭയങ്കര രസമായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള അനുഭവം.
കേരളത്തിലായിരുന്നു നമുക്ക് ഷൂട്ട്. പക്ഷേ തമിഴ് ക്രൂ ആയിരുന്നു കൂടുതലും. അപ്പോൾ അവർ കേട്ടു, മോഹൻലാലിന്റെ മകൻ സെറ്റിലുള്ള കാര്യം. പ്രണവിനെ കാണാൻ അവർ ഭയങ്കര ആകാംക്ഷയിലായിരുന്നു. പ്രണവ് എന്നാണ് പേര് എന്നൊക്കെ അവർ കണ്ടുപിടിച്ചു.
അങ്ങനെ ഒരു കൂട്ടം തമിഴ് ടെക്നീഷ്യൻസ് ഇങ്ങനെ പോവുകയാണ് മോഹൻലാലിന്റെ മകനെ കാണാനായിട്ട്. അവർ എന്ത് ചെയ്ത് നോക്കിയിട്ടും കാണുന്നില്ല. അപ്പോൾ ഒരു ചേട്ടനോട് അവർ ചോദിച്ചു. അദ്ദേഹം പറഞ്ഞു, 'ദാ ഈ നിലത്തിരിക്കുന്ന ആളാണെന്ന്'. മുടിയൊക്കെ നീട്ടി ഒരു കീറിയ ഷർട്ട് ഒക്കെയിട്ട്.
എനിക്ക് തോന്നുന്നു അത് ലാൽ അങ്കിളിന്റെ ഷർട്ട് ആണെന്ന്. മിക്ക ദിവസങ്ങളിലും ലാൽ അങ്കിൾ ധരിച്ചിരുന്ന ഷർട്ടായിരുന്നു അദ്ദേഹം ധരിച്ചു കൊണ്ടിരുന്നത്. കാരണം ആ ഷർട്ടിന് ഭയങ്കര സൈസ് ആയിരുന്നു. അതിന് നീളം കൂടുതലായതു കൊണ്ട് അറ്റമൊക്കെ കീറിയിട്ടുണ്ടായിരുന്നു.
അപ്പോൾ ഇതാണ് മോഹൻലാലിന്റെ മകൻ എന്ന് അവർക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഇവരെന്ത് ചെയ്താലും അത് അംഗീകരിക്കുന്നുമില്ല. ഏയ് ഇതൊന്നും ആയിരിക്കില്ല എന്ന് അവർ പറഞ്ഞു. കാരണം അവർ വിചാരിച്ച് വച്ചിരിക്കുന്നത്, നല്ല ടിപ് ടോപ്പിലുള്ള ഒരാൾ ആണെന്നാണ്. ലാൽ അങ്കിൾ പ്രണവിന് ഒരു ജാഗ്വാറിന്റെ കാർ ഒക്കെ കൊടുത്തുവിട്ടിട്ടുണ്ടായിരുന്നു.
അത് ജീത്തു അങ്കിൾ ആയിരുന്നു ഓടിച്ചു കൊണ്ട് നടന്നിരുന്നത്. അപ്പു ട്രാവ്‍ലറിന് അകത്ത് ഒക്കെ പോകുന്ന കാണാമായിരുന്നു. മൊത്തത്തിൽ രസമായിരുന്നു. പിന്നെ വളരെ കുറച്ചു മാത്രമേ ഞങ്ങൾ തമ്മിൽ സംസാരം ഉണ്ടായിരുന്നുള്ളൂ. ഞാനും അന്ന് ചെറുതായിരുന്നു. അതുകൊണ്ട് ഒരുപാട് കാര്യങ്ങളൊന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല". -എസ്തർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates