സംഭവവിവരണം നാലര സംഘം എന്ന വെബ് സീരിസിലൂടെ വീണ്ടും മലയാളികളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് സംവിധായകൻ കൃഷാന്ദ്. ഇപ്പോഴിതാ താഴ്‌വാരം സിനിമ ചെറുപ്പത്തിൽ കണ്ടപ്പോൾ താൻ പേടിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"താഴ്‌വാരം ഞാൻ ചെറുപ്പത്തിൽ തിയറ്ററിൽ പോയി കണ്ട സിനിമയാണ്. എനിക്ക് പേടിയായി ആ സിനിമ കണ്ടപ്പോൾ. ഒരു സിനിമ കണ്ടിട്ട് അതിൽ പ്രേതം ഇല്ലാതെ പേടിയാവുക എന്നത് വലിയ പാടാണ്. പിന്നെയും ഞാൻ ആ സിനിമ കണ്ടു. രാത്രി മൂടി കിടക്കുമ്പോൾ ആരെങ്കിലും വന്ന് കൊല്ലും എന്നൊക്കെയായിരുന്നു പേടി.
ഞാൻ പുതപ്പൊക്കെ മൂടി കിടക്കുമ്പോൾ, കൊല്ലാൻ അവനും, ചാകാതിരിക്കാൻ ഞാനും ആ മൂഡൊക്കെ പിടിച്ചിട്ടുണ്ട്. പിന്നീട് സ്പാഗെട്ടി വെസ്റ്റേണുകളും ലിയോണിന്റെ വർക്കുകളും ഹോളിവുഡ് സിനിമകളുമൊക്കെ കണ്ടതിന് ശേഷം ഞാൻ വീണ്ടും താഴ്‌വാരം കണ്ടു. അപ്പോഴാണ് ഇത് എന്തൊരു വലിയ സിനിമയാണെന്ന് മനസിലായത്.
അങ്ങനെ താഴ്‌വാരം എനിക്ക് ട്രിപ്പ് ആയി. വില്ലനൊരു വെസ്റ്റേൺ സ്റ്റൈലുണ്ടായിരുന്നു. അതിലെ ഭൂപ്രകൃതി, എത്നോഗ്രഫി, വിഷ്വൽസ്, കഥാപാത്രങ്ങളെക്കുറിച്ചൊക്കെ ഞാൻ ചിന്തിച്ചു തുടങ്ങിയത് താഴ്‌വാരം വീണ്ടും കണ്ടു തുടങ്ങിയപ്പോഴാണ്. ചെറുപ്പത്തിൽ കണ്ടപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു എന്ന് എനിക്കോർമയുണ്ട്".- കൃഷാന്ദ് പറഞ്ഞു.
"ഭരതനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ വീട്ടിൽ ഒരുപാട് ആഘോഷിക്കപ്പെട്ട സിനിമയാണ് വൈശാലി. നമ്മുടെ സംഭാഷണങ്ങളിലൊക്കെ എപ്പോഴും വൈശാലിയൊക്കെ വരും. എനിക്ക് പക്ഷേ താഴ്വാരം ആണ് ഇഷ്ടം. വേറെ വസ്ത്രങ്ങളൊക്കെ ഇട്ട് വൈശാലിയിൽ താരങ്ങൾ നിൽക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നും.
ഇപ്പോൾ കാണുമ്പോഴാണ് അത് എത്ര മനോഹരമായ സിനിമയാണെന്ന് തോന്നുന്നത്. അച്ഛൻ ഒരു ഭരതൻ ഫാൻ ആണ്. വെങ്കലം ഒക്കെ ഞാൻ കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ. ഇമേജിന്റെ ഐഡിയാസ് ഒക്കെ വരുന്നത് വെങ്കലം ഒക്കെ കാണുമ്പോഴാണ്. ഇമേജിലൂടെ ആംപിയൻസ് സൃഷ്ടിക്കുന്നതായിരുന്നു ഭരതന്റെ ശൈലി.
ഒരു ചിത്രകാരൻ എന്ന നിലയിൽ, ഞാൻ എപ്പോഴും ഇമേജിനെക്കുറിച്ച് ആദ്യം ചിന്തിക്കുന്നു. അതുകൊണ്ടാണ് ഭരതൻ എന്നിൽ പ്രതിധ്വനിക്കുന്നത്. ഭരതന്റെ പ്രോസസ് ഇതായിരിക്കും എന്നൊക്കെ എനിക്ക് അന്ന് തോന്നിത്തുടങ്ങിയിരുന്നു.
അങ്ങനെ ഭരതനെ ഭയങ്കര ഇഷ്ടമായി. സിദ്ധാർഥ് ഭരതന്റെയും ആദ്യ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫിലിംമേക്കങിൽ പത്മരാജനേക്കാൾ എനിക്കിഷ്ടം ഭരതനെ തന്നെയാണ്. ഇവർ രണ്ടു പേരും ഒന്നിച്ച് വരുമ്പോൾ ഒരു മാജിക് ആണ്". - കൃഷാന്ദ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates