ചെന്നൈ: സീരിയൽ നടിയും അവതാരകയുമായ ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരൻ ഹേമന്ദ് അറസ്റ്റിൽ. തുടർച്ചയായി അഞ്ച് ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ അമ്മ വിജയയും ഹേമന്ദും നൽകിയ മാനസിക സമ്മർദമാണു നടിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഹേമന്ദിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും.
ആഡംബര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേമന്ദ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ രജിസ്റ്റർ വിവാഹം ചെയ്തതായും പറയുന്നു.
ചിത്ര മരിക്കുന്ന സമയത്ത് ഹേമന്ദ് ഹോട്ടലിലുണ്ടായിരുന്നു. മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. മുൻപും ഇത്തരം കാര്യങ്ങളിൽ ഹേമന്ദ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേമന്ദ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ മറ്റാരെയെങ്കിലും വിവാഹം കഴിക്കാനായിരുന്നു അമ്മയുടെ നിർബന്ധം.
നടിയുടെ അമ്മ വിജയയെ ഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് ചിത്ര മൊബൈൽ ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി കണ്ടെത്തിയിരുന്നു. താനും ചിത്രയും തമ്മിൽ വാഗ്വാദമുണ്ടായിട്ടില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates