മൂന്ന് വർഷത്തെ ചിത്രീകരണത്തിന് ശേഷമാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം രണ്ടാം ദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയുടെ പ്രൊമോഷൻ പരിപാടികളിലൊന്നും ജയറാം പങ്കെടുത്തിരുന്നില്ല. ട്രെയ്‌ലറിലും വളരെ കുറച്ച് ഭാഗങ്ങൾ മാത്രമേ ജയറാമിന്റേതായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നുള്ളൂ.
കാന്താര 2 വിൽ ഒരു മുഴുനീള കഥാപാത്രമായാണ് ജയറാം എത്തിയിരിക്കുന്നത്. മാത്രമല്ല ഒരു സുപ്രധാന വേഷം തന്നെയാണ് ജയറാം ചെയ്തിരിക്കുന്നതും. ഇപ്പോഴിതാ തന്നെ അഭിനന്ദിച്ച് മമ്മൂട്ടിയും മെസേജ് അയച്ചിരുന്നുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ജയറാം പങ്കുവച്ച്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജയറാം.
"ഒരുപാട് സന്തോഷം. ഒരു മിനിറ്റ് മുൻപ് ഫോൺ എടുത്ത് നോക്കിയപ്പോഴാണ് ഞാൻ ഒരുപാട് സന്തോഷിച്ചത്. മമ്മൂക്ക അഭിനന്ദിച്ച് മെസേജ് അയച്ചിരിക്കുന്നു. കാന്താരയിൽ എക്സലെന്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ബെഞ്ച്മാർക്കാണ്, കെജിഎഫ് എന്നൊക്കെ പറയുന്നതു പോലെ. 1000 കോടി സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാകാൻ ഒരു മലയാളിക്ക് കഴിഞ്ഞതിൽ ഒരുപാട് അഭിമാനം, സന്തോഷം.
എന്നോടുള്ള സ്നേഹം കൊണ്ട് മലയാളികൾ പറയാറുണ്ട്, അന്യഭാഷകളിൽ പോയിട്ട് ചെറിയ വേഷങ്ങൾ ചെയ്യുന്നു എന്നൊക്കെ. വലിയ സിനിമയുടെ ഭാഗമാകുമ്പോൾ അതിന്റെ ഫൈനൽ ഔട്ട്പുട്ട് വരുമ്പോൾ നമ്മുടെ വേഷം ചെറുതായി പോകുന്നതാണ്. അല്ലാതെ ചെയ്യുന്ന വേഷമൊക്കെ മുഴുനീള കഥാപാത്രം തന്നെയാണ്.
കാന്താരയെ സംബന്ധിച്ചിടത്തോളം അങ്ങനെയുണ്ടായില്ല. വളരെ ഹോംവർക്ക് ചെയ്തെടുത്ത ഒരു സിനിമയാണ് കാന്താര. മൂന്ന് വർഷത്തെ അവരുടെ കഷ്ടപ്പാട് എന്ന് പറയുന്നത് കണ്ടു പഠിക്കേണ്ട ഒന്ന് തന്നെയാണ്.- ജയറാം പറഞ്ഞു. ഋഷഭ് ഷെട്ടിയാണ് എന്നെ വിളിച്ചത്. ഞാൻ അപ്പോൾ തന്നെ കാന്താര 1 കണ്ട കാര്യം പറഞ്ഞു. അദ്ദേഹവും എന്റെയൊരു ആരാധകനാണെന്ന് പറഞ്ഞു.
അതുപോലെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് ഇത്രയും വലിയ കാരക്ടർ ആണ് എനിക്ക് തരാൻ പോകുന്നതെന്ന് എനിക്ക് മനസിലായത്. എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തതെന്നും ഞാൻ ചോദിച്ചു.
അപ്പോഴാണ് ഈ കഥാപാത്രത്തിന്റെ ഒരു യാത്രയെക്കുറിച്ച് എന്നോട് പറഞ്ഞത്. കുട്ടിക്കാലം മുതലുള്ള ആ കഥാപാത്രത്തിന്റെ ഒരു വേരിയേഷനും അവസാനം പടം തീരുമ്പോൾ ഇയാൾ എന്തായിട്ട് മാറുന്നു എന്നുള്ളതാണ് സംഗതി. അത്തരമൊരു മാറ്റമുള്ളതു കൊണ്ടാണ് എന്നെ സിനിമയിലേക്ക് പരിഗണിച്ചതെന്ന് ഋഷഭ് പറഞ്ഞു". - ജയറാം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates