തിയറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ് വിസ്മയ മോഹൻലാൽ നായികയായെത്തിയ 'തുടക്കം'. ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ അല്പം പരിഭ്രാന്തിയാണ് വിസ്മയയെ കാണാനായത്.
ഇപ്പോഴിതാ വിസ്മയയിലും ആശിഷിലും താൻ കണ്ട ക്വാളിറ്റി എന്താണെന്ന് പറയുകയാണ് ജൂഡ് ആന്തണി ജോസഫ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മായയുടെ കംഫർട്ട സോണിൽ അവൾ ശരിക്കും ഭയങ്കര കൂൾ ആണെന്ന് ജൂഡ് പറഞ്ഞു. അതുപോലെ ആശിഷ് വലിയ കഠിനാധ്വാനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നിലുണ്ടായ മാറ്റത്തെക്കുറിച്ചും ജൂഡ് പങ്കുവച്ചു. 'വിസ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയാണോ 'തുടക്കം' എന്ന ചോദ്യത്തിനും ജൂഡ് മറുപടി നൽകി. "മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ടായിരിക്കും എന്ന് തോന്നിയപ്പോഴാണ് സിനിമ ഓൺ ആകുന്നത്. ശരിക്കും ആ കാരക്ടറിന് ഞാൻ ആദ്യം ഇട്ടിരുന്ന പേര് മായ എന്നായിരുന്നു.
അപ്പോൾ മായ തന്നെയാണ് പറഞ്ഞത്, 'ചേട്ടാ എന്റെ പേരും കാരക്ടറിന്റെ പേരും ഒക്കെ മായ... എന്താണിതെന്ന്'. എന്നാൽ പിന്നെ വേണ്ട മീനു എന്ന് പറഞ്ഞ് ഞാൻ പെട്ടെന്ന് ഇട്ട പേരാണ്. മായയെ കാണുന്നതിന് മുൻപ് തന്നെ തിരക്കഥ റെഡിയായിരുന്നു. നായ ശരിക്കും ഈ പടത്തിൽ ആദ്യം ഉണ്ടായിരുന്നില്ല.
മായയ്ക്ക് കുറച്ചു കൂടി കംഫർട്ടബിളാകുന്ന എന്തെങ്കിലും പടത്തിൽ ഉണ്ടെങ്കിൽ നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നി. പട്ടിയുടെ പേര് മെസി എന്ന് തന്നെയായിരുന്നു. പടത്തിൽ വേറെ എന്തോ പേര് ഞാനിട്ടിരുന്നു. പക്ഷേ ആ പേര് വിളിച്ചാൽ അവൻ കേൾക്കില്ല, വരത്തുമില്ല. അങ്ങനെയാണ് ഞാൻ പറയുന്നത് എന്നാൽ ശരിക്കുള്ള പേര് വിളിച്ചോ എന്ന്". - ജൂഡ് പറഞ്ഞു.
അതോടൊപ്പം വിസ്മയയിലും ആശിഷിലും തനിക്ക് തോന്നിയ ക്വാളിറ്റിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "മായ ശരിക്കും ഭയങ്കര കൂൾ ആണ്, മായയുടെ ഒരു കംഫർട്ട് സോണിൽ നിൽക്കുമ്പോൾ. അത് എല്ലാവർക്കും അങ്ങനെയായിരിക്കും. എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്. ഇപ്പോൾ വരാറില്ല.
പണ്ടൊക്കെ എനിക്ക് മിണ്ടാനേ പറ്റില്ലായിരുന്നു. ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു. അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും". - ജൂഡ് പറഞ്ഞു. "എനിക്ക് ആശിഷിൽ തോന്നിയ ഒരു ക്വാളിറ്റി പറയുകയാണെങ്കിൽ. ഞാൻ ആശിഷിനെ ഒന്ന് കാണണമെന്ന് പറഞ്ഞു. ഇങ്ങനെയൊരു കാരക്ടറിന് വേണ്ടി നോക്കുകയാണ്.
അങ്കമാലിയിൽ ഒരു ഹോട്ടലിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. ഭയങ്കര പാവം ഒരു പയ്യൻ. അപ്പോൾ ഞാൻ ചോദിച്ചു, ആശിഷ് എന്തെങ്കിലും അഭിനയിച്ചിട്ടുണ്ടോ എന്ന്. അവൻ തന്നെ ഷൂട്ട് ചെയ്ത ഒരു വിഡിയോ കാണിച്ചു തന്നു. അതിന് ശേഷം ഞാൻ പറഞ്ഞു, ഇതാണ് കാരക്ടർ എന്ന്.
പിന്നെ ആശിഷ് ചെയ്ത കാര്യം എന്താണെന്ന് വച്ചാൽ, ഒരുപാട് നെഗറ്റീവ് ഷെയ്ഡുള്ള സിനിമകൾ ആശിഷ് കണ്ടു. ഭയങ്കര കഠിനാധ്വാനിയായ ഒരു നടനാണ്. ടാലന്റും കഠിനാധ്വാനവും കൂടി വരുമ്പോഴാണ് അതിന്റെ ഗുണം തിയറ്ററിൽ കാണാനാവുക". - ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates