വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ആക്ഷൻ സൂപ്പർതാരമായി വളർന്നിരിക്കുകയാണ് സിജു വിൽസൺ. ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രമാകാൻ മാസങ്ങൾ നീണ്ട കഠിനാധ്വാനമാണ് സിജു നടത്തിയത്. അത് വ്യക്തമാക്കിക്കൊണ്ട് ഒരു വിഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ സിജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫ്.
സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് തനിക്കു അറിയില്ലായിരുന്നു എന്നാണ് ജൂഡ് കുറിക്കുന്നത്. സിജു ഒരുപാട്പേർക്കു പ്രചോദനമാണെന്നും ഒരുപാട് സ്വപ്നങ്ങളും കഴിവുകളുമുള്ള സിനിമ ആഗ്രഹിക്കുന്ന ലക്ഷങ്ങൾക്കുള്ള വഴികാട്ടിയാണെന്നുമാണ് ജൂഡ് പറയുന്നത്.
ഇതൊരല്പം വൈകാരിക പോസ്റ്റാണ് . സിജു വിൽസൺ എന്ന കൂട്ടുകാരന്റെ വളർച്ചയിൽ അവന്റെ നേട്ടത്തിൽ സന്തോഷിക്കുന്ന ഒരു കൂട്ടുകാരന്റെ വാക്കുകൾ. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു . സിജു ഒരുപാട്പേർക്കു പ്രചോദനമാണ് , സ്വന്തം കൂട്ടുകാർ പോലും തിരിച്ചറിയാതെ പോകുന്ന പക്ഷെ ഒരുപാട് സ്വപ്നങ്ങളും കഴിവുകളുമുള്ള സിനിമ ആഗ്രഹിക്കുന്ന ലക്ഷങ്ങൾക്കുള്ള വഴികാട്ടി . നാളെ ഇന്ത്യൻ സിനിമയിൽ തന്നെ മാർക്കറ്റുള്ള ഒരുഗ്രൻ നടനായി വരട്ടെ അളിയാ. ദൈവത്തിനു നന്ദി. 19ആം നൂറ്റാണ്ടിന് വിനയൻ സാറിന് നന്ദി.- ജൂഡ് കുറിച്ചു.
മൂന്നു മാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് സിജു കഥാപാത്രമായി മാറിയത്. ഇതിനായി കളരി, കുതിരയോട്ടം ഉൾപ്പടെയുള്ള പലതും പരിശീലിക്കേണ്ടതായി വന്നു. വിനയന്റെ ഫേയ്സ്ബുക്കിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സിജുവിന് പരിശീലനം നൽകിയ ട്രെയിനർമാരുടെ വാക്കുകളിലൂടെയാണ് വിഡിയോ പോകുന്നത്. വേലായുധ പണിക്കരാവാൻ സിജു എത്രത്തോളം കഷ്ടപ്പെട്ടെന്ന് ഇതിൽ നിന്നു മനസിലാകും. ആദ്യം കളരി അഭ്യസിക്കാനാണ് സിജു പോകുന്നത്. മുട്ടു മടക്കി നിലത്തിരിക്കാൻ സിജുവിന് ബുദ്ധിമുട്ടായിരുന്നു എന്നാണ് പരിശീലകന്റെ വാക്കുകൾ. അതിൽ നിന്നാണ് കഠിനാധ്വാനത്തിലൂടെ മേയ്വഴക്കമുള്ള പോരാളിയായി താരം മാറിയത്. ദിവസം ഏഴു മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കുമായിരുന്നു. അതിനുശേഷമാണ് കുതിരയോട്ടം പരിശീലിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates