ഇനി കാത്തിരിപ്പിന്റെ നാളുകള്‍. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ഹാസനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. 47 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സിനിമയിലെ രണ്ട് അതികായന്മാര്‍ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാർ ആണ്. നെല്‍സണ്‍ തന്നെയാണ് തിരക്കഥയും. അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ഹൈപ്പ് വാനോളം ഉയര്‍ത്തുന്നതാണ് ഗ്ലിംപ്‌സ് വിഡിയോ. നെല്‍സണ്‍ സിനിമകളുടെ പ്രൊമോ വിഡിയോകളുടെ പതിവ് ശൈലിയിലുള്ള ഗ്ലിംപ്‌സില്‍ 80സ് വൈബിലാണ് രജനിയും കമലുമെത്തുന്നത്. ഇരുവരുടേയും സ്വാഗും സ്റ്റൈലുമൊക്കെ രസകരമായാണ് വിഡിയോയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.
രജിനിയ്ക്കും കമലിനുമൊപ്പം നെല്‍സണും അനിരുദ്ധും വിഡിയോയിലുണ്ട്. ഇരുവരും തമ്മിലുള്ള മത്സരം കാണിച്ചു കൊണ്ട് തുടങ്ങി ഒരുമിച്ചുള്ള കാര്‍ യാത്രയിലേക്ക് കടക്കുന്നതാണ് വിഡിയോ. അവസാനിക്കുന്നതാകട്ടെ, ആരാണ് ഹീറോ എന്ന് രജനിയും കമലും നെല്‍സണോട് ചോദിക്കുന്നതിടത്താണ്. നെല്‍സണ്‍ ഉത്തരം നല്‍കുന്നതിന് മുമ്പേ വിഡിയോ അവസാനിക്കുന്നു. ഇതോടെ ആരാധകരുടെ ആകാംഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. തല്‍ക്കാലം 'KHxRK' എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രവി മേനോന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ആര്‍ നിര്‍മല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. രാജ് കമല്‍ ഫിലിംസും റെഡ് ജയന്റും ചേര്‍ന്നാണ് നിര്‍മാണം. 2027 പൊങ്കലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.
"രജനീകാന്ത് സാറിനെയും കമൽഹാസൻ സാറിനെയും ഈ ചിത്രത്തിനായി ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചത് റെഡ് ജയന്‍റ് മൂവീസിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. 47 വർഷങ്ങൾക്ക് ശേഷമുള്ള ഈ പുനഃസമാഗമത്തിന് വേദിയൊരുക്കാൻ സാധിച്ചതിൽ ഞങ്ങൾ അതീവ കൃതാർത്ഥരും അഭിമാനമുള്ളവരുമാണ്. ഇന്ത്യൻ സിനിമയിലെ വൈകാരികവും ചരിത്രപരവുമായ ഈ നിമിഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," എന്ന് റെഡ് ജയന്‍റ് നിർമ്മാണ കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചു. സിനിമയുടെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക നാമവും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ: ആതിര ദിൽജിത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates