ചെന്നൈ: വിജയ് ചിത്രം 'ജന നായക'ന്റെ ചോർന്ന ദൃശ്യങ്ങൾ താൻ കണ്ടെന്ന് സമ്മതിച്ച് നടി കസ്തൂരി ശങ്കർ. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ മൂന്ന് മണിക്കൂർ നീളുന്ന പ്രചാരണമാണ് ജന നായകനെന്ന് കസ്തൂരി പറയുന്നു. വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് താൻ ചിത്രത്തിന്റെ ദൃശ്യങ്ങൾ കണ്ടതെന്ന് കസ്തൂരി പറഞ്ഞു.
ഈ സിനിമ ജനങ്ങൾ കാണുന്നത് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു. "ഇപ്പോൾ നഗരത്തിലെ സംസാര വിഷയമാണിത്. സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഞാൻ പഠിക്കുകയാണ്. വിജയ് കുറ്റപ്പെടുത്തുന്ന ബിജെപിക്കോ ഡിഎംകെയ്ക്കോ അല്ല ടിവികെയ്ക്ക് ആണ് ഈ ചിത്രം ഗുണം ചെയ്യുക.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പ്രൊപ്പഗാണ്ട ചിത്രമാണ് ജന നായകൻ. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാനാണ് ഇത്തരമൊരു ചിത്രം. സിനിമയിലെ ഓരോ വാക്കും ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഇത് ചോർത്തിയതെന്നാണ് ഞാൻ കരുതുന്നത്.
സെൻസർ ബോർഡിന്റെയും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും കണ്ണുവെട്ടിച്ച് എങ്ങനെയാണ് സിനിമയുടെ ഉയർന്ന ഗുണമേന്മയുള്ള പതിപ്പ് പുറത്തുവന്നത്. സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ഡിഎംകെ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്.
വിജയ്‌യോട് അനുഭാവമുള്ള ഒരാളിൽ നിന്നാണ് ചോർച്ചയുണ്ടായത്. ഈ സിനിമ ജനങ്ങൾ കണ്ടാൽ അത് അവരെ സ്വാധീനിക്കുകയും ടിവികെയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. ജനങ്ങളിൽ സ്വാധീനം ചെലുത്താനും അത് വോട്ടായി മാറ്റാനുമാകും ഇത്തരം നീക്കങ്ങൾ." - കസ്തൂരി പറഞ്ഞു.
അതേസമയം ജന നായകൻ ചോർന്ന സംഭവത്തിൽ ചെന്നൈ സൈബർ ക്രൈം പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിയിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates