പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി ഖുശ്ബു സുന്ദർ. അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമയിലെ ഒരു ഇരുണ്ട മേഘം പോലെയാണെന്ന് ഖുഷ്ബു കുറിച്ചു. ഖുഷ്ബുവിനെ നായികയാക്കി സിനിമ ചെയ്യണമെന്ന് ഭാരതിരാജ എപ്പോഴും പറയുമായിരുന്നു എന്നും ആ ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം മടങ്ങുന്നതെന്നും ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
"നമ്മുടെ ഏറ്റവും പ്രിയപ്പെട്ട, ആദരണീയനായ സംവിധായകൻ, ഇതിഹാസം ഭാരതിരാജ ഇനി നമ്മോടൊപ്പമില്ലെന്ന് അറിയുമ്പോൾ അതീവ ദുഃഖമുണ്ട്. തമിഴ് സിനിമയിൽ ഒരു ഇരുണ്ട മേഘം പോലെയാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ സിനിമകൾ സിനിമാ നിർമാണത്തിന്റെ ബെഞ്ച് മാർക്കുകളാണ്.
അവ തുടർന്നും നിലനിൽക്കും. എല്ലാ സിനിമാ പ്രേമികൾക്കുമായി വലിയൊരു പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. എന്നെവച്ച് ഒരു സിനിമ ചെയ്യാം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത് നടക്കാത്ത ഒരു സ്വപ്നമായി തന്നെ തുടരും. നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും സർ". - ഖുശ്ബു കുറിച്ചു.
’വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഭാരതിരാജയുടെ അന്ത്യം. ഗ്രാമത്തിന്റെ ചൂരുള്ള കഥകളിലൂടെ തമിഴ് സിനിമയുടെ പ്രശസ്‌തി ലോകമെങ്ങും പടർത്തിയ സംവിധായകനാണ് അദ്ദേഹം. ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സിനിമാ ലോകത്തേക്ക് കടന്നുവന്നത്.
‘സിഗപ്പു റോജകൾ’, ‘നിഴൽഗൾ’, ‘അലൈകൾ ഓയിവതില്ലൈ’, ‘മുതൽ മര്യാദൈ’, ‘കിഴക്കു ചീമയിലെ’ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. അടുത്തിടെ മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും ഭാരതിരാജ എത്തിയിരുന്നു. 2020ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രമാണ് ഭാരതിരാജ അവസാനമായി സംവിധാനം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates