വളരെ ചെറുപ്പത്തിലെ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയായി പേരെടുക്കാൻ ലത മങ്കേഷ്കറിനായി. സംഗീതസംവിധായകരും നിർമാതാക്കളുമെല്ലാം അവർക്കൊപ്പം വർക്ക് ചെയ്യാനായി കാത്തിരുന്നു. എന്നാൽ അതിനൊപ്പം തന്നെ ലതാ മങ്കേഷ്കറിന്റെ ജീവിതത്തിൽ പല അപ്രതീക്ഷിത സംഭവങ്ങളുമുണ്ടായി. അതിലൊന്നാണ് ലത മങ്കേഷ്കറിന് നേരെയുണ്ടായ വധ ശ്രമം. ലതാജിയെ സ്ലോ പോയ്സൺ നൽകി ഇല്ലാതാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നാണ് എഴുത്തുകാരി പത്മ സച്ദേവിന്റെ വെളിപ്പെടുത്തൽ.
കടുത്ത വയറുവേദന, പച്ചകലർന്ന ദ്രാവകം ഛർദിച്ചു
ലതാ മാങ്കേഷ്കറിനെ കുറിച്ച് പദ്മ സച്ച്ദേവ് എഴുതിയ പുസ്തകമാണ് 'ഐസാ കഹാെ സേ ലാവൂം' എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യം മോശമായതിന് തുടർന്ന് ദിവസങ്ങളോളം ലത മരണത്തോട് മല്ലടിച്ചു എന്നാണ് കുറിച്ചിരിക്കുുന്നത്. 1963ലാണ് സംഭവമുണ്ടാകുന്നത്. അന്ന് 33 വയസ് മാത്രമാണ് ലതാ മങ്കേഷ്കറിന്റെ പ്രായം.
ഒരു പുലർച്ചെ അവര്‍ക്ക് അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഛർദ്ദിക്കാൻ തുടങ്ങി. രണ്ടുമൂന്നു പ്രാവശ്യം ഛർദ്ദിച്ചു. അത് പച്ചകലർന്ന ദ്രാവകമായിരുന്നു. വേദന കാരണം ലതയ്ക്ക് കാലുകൾ അനക്കാനായില്ല, ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു. പിന്നീട്, ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം അവര്‍ മരണത്തോട് മല്ലടിച്ചു. പത്ത് ദിവസം വേണ്ടിവന്നു അവരുടെ ആരോഗ്യം ഒന്ന് മെച്ചപ്പെടാന്‍. ഡോക്ടർമാര്‍ അന്ന് പറഞ്ഞത് ആരോ ലതയ്ക്ക് സ്ലോ പോയിസണ്‍ നൽകിയെന്നാണ്.' - പുസ്തകത്തിൽ പറയുന്നു.
ശമ്പളം പോലും വാങ്ങാതെ മുങ്ങിയ പാചകക്കാരൻ
ആ സമയത്ത്, ലതാ മങ്കേഷ്‌കറിന്റെ പാചകക്കാരൻ ഒരു തുമ്പും കൂടാതെ ശമ്പളം പോലും വാങ്ങാതെ അപ്രത്യക്ഷനായി എന്ന് പറയപ്പെടുന്നു. അയാളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് ശേഷം, ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി ദിവസവും വൈകുന്നേരം ആറുമണിക്ക് ലതാജിയെ അവരുടെ വീട്ടിൽ സന്ദര്‍ശിക്കുമായിരുന്നു. മജ്‌റൂഹ് ഭക്ഷണം ആദ്യം രുചിച്ചശേഷം മാത്രം ലതയെ കഴിക്കാൻ അനുവദിച്ചിരുന്നുള്ളൂവെന്നാണ് പത്മ സച്ദേവ് കുറിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ചലച്ചിത്ര എഴുത്തുകാരി നസ്രീൻ മുന്നി കബീറുമായുള്ള മറ്റൊരു അഭിമുഖത്തിലും, ലത ഈ ഭയപ്പെടുത്തിയ സംഭവവും പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates