വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങമാരെയും കുറിച്ച് അധിക്ഷേപ കമന്റിട്ടാൽ തനിക്ക് ക്ഷമിച്ച് ഇരിക്കാൻ പറ്റില്ലെന്ന് നടൻ മാധവ് സുരേഷ്. ഇത്തരത്തിൽ അധിക്ഷേപ കമന്റിടുന്നവരുടെ വീട്ടിൽ അവരുടെ സ്വന്തം അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും മാധവ് പറഞ്ഞു.
മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്. "വീട്ടിലിരിക്കുന്ന എന്റെ അമ്മയെ വരെ പറയുന്നു. അത് എന്നെക്കൊണ്ട് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. എത്രയൊക്കെ വളർന്നുവെന്ന് പറഞ്ഞാലും ഒരു സന്യാസിയായി എവിടെയെങ്കിലും പോയി തപസിരുന്നാൽ പോലും ഈ കാര്യത്തിൽ ഒരു ക്ഷമയും എന്റെ ഭാഗത്തുണ്ടാകില്ല. അമ്മയെയോ എന്റെ ചേച്ചിമാരെയോ പറഞ്ഞാൽ ഞാൻ ഉറപ്പായും പ്രതികരിക്കും.
അച്ഛനെ പറയുന്നത് പോലും ഒരുപരിധി വരെ എനിക്കിപ്പോൾ അവഗണിക്കാൻ പറ്റുന്നുണ്ട്. കാരണം അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം തിരഞ്ഞെടുത്തു. അതുപോലെയല്ല എന്റെ അമ്മ. അവരുടെ മെന്റാലിറ്റിയെ ഞാൻ ചോദ്യം ചെയ്യുന്നുള്ളൂ. ഇങ്ങനെ കമന്റിടുന്നവരുടെ വീട്ടിൽ അവരുടെ സ്വന്തം അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് എനിക്ക് സംശയമുണ്ട്.
അങ്ങനെ സംശയിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. മറ്റൊരാളുടെ അമ്മയെയും പെങ്ങളെയുമൊക്കെ പറ്റി ഇങ്ങനെ പറയുകയാണെങ്കിൽ. അവരിട്ടതുപോലെ ഞാനൊരു കമന്റ് ഇട്ട് കഴിഞ്ഞാൽ പൊലീസിന് എന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ അങ്ങനെ ചെയ്താൽ കേസ് വരുമെന്ന് എനിക്കറിയാം.
അതേസമയത്ത് എന്നെ ഇതുപോലെ ട്രാക്ക് ചെയ്ത് വരാമെങ്കിൽ ഒരു സാധാരണ പൗരന്റെ കാര്യത്തിൽ ഗവണമെന്റിന് എന്തുകൊണ്ട് ഇത് ചെയ്തു കൂടാ. വെറും സുരക്ഷയ്ക്ക് വേണ്ടിയെങ്കിലും. നമ്മൾ ഒരു പ്രശ്നമുണ്ടായിട്ട് അതിനെ മാറ്റാൻ നിൽക്കുന്ന അവസ്ഥ തന്നെയാണ്. അത് പരിഹരിക്കുന്ന സമയത്തും എന്തുകൊണ്ട് ഒരു തുല്യ സംരക്ഷണം ഒരു സെലിബ്രിറ്റിക്കോ അല്ലെങ്കിൽ അറിയപ്പെടുന്ന ഒരാൾക്ക് കിട്ടുന്നില്ല.
സൈബർ ആക്രമണത്തിന് എന്തുകൊണ്ട് ഇവരെ വീണ്ടും വീണ്ടും ഇരയാക്കി വിടുന്നു. സെലിബ്രിറ്റികൾക്ക് അവരുടെ ജീവിതത്തിൽ കിട്ടിയിരിക്കുന്ന കംഫർട്ട് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കിട്ടിയതാണ്. ഫ്രീ ആയിട്ട് ആരും കൊണ്ടുവന്ന് തന്നതല്ല. ഇതിന്റെ ഏറ്റവും വലിയ കോമഡി എന്താണെന്നു വച്ചാൽ എന്റെ റിയാക്ഷൻ അവനെയായിരിക്കും അവന്റെ വീട്ടുകാരെ ആയിരിക്കില്ല.
ഞാനൊരു തെറി വിളിച്ചാൽ ഞാനൊരു രാജ്യദ്രോഹി ആയി അവിടെ. അത്രയും ഊതിപ്പെരുപ്പിച്ച് വലുതാക്കും. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാലോ, നീ സെലിബ്രിറ്റിയല്ലേ, നീ ഇതൊക്കെ അനുഭവിക്കേണ്ടതാണെന്ന് പറയും. ഞാനും ഒരു മനുഷ്യനല്ലേ. മനുഷ്യരാണെന്ന കാര്യം ആരും മറക്കരുത്.
ഒരു പെൺകുട്ടി നേരിടുന്ന കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഞാനൊന്നും നേരിടുന്നത് ഒന്നുമല്ല. വേറോ ഏതോ സൈറ്റ് മാറി വന്ന് ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതു പോലെയാണ് ചിലരുടെയൊക്കെ കമന്റ് കാണുമ്പോൾ തോന്നുന്നത്. ഇതൊക്കെ കാണുമ്പോഴാണ് പുച്ഛം തോന്നുന്നത്".- മാധവ് സുരേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates