കോവിഡ് കാലത്താണ് നടൻ ആർ മാധവൻ ചെന്നൈ വിട്ട് ദുബൈയിലേക്ക് താമസം മാറുന്നത്. തന്റെ മകൻ വേദാന്തിന്റെ നീന്തൽ കരിയറിന് മികച്ച പരിശീലനം ഉറപ്പാക്കാനായിരുന്നു മാധവന്റെ ഈ തീരുമാനം. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം അഹമ്മദാബാദിൽ പരിശീലനം നടത്തുകയാണ് വേദാന്ത് ഇപ്പോൾ.
കുടുംബം ആ നിർണായക ഘട്ടത്തിൽ ദുബൈയിലേക്ക് താമസം മാറിയില്ലായിരുന്നുവെങ്കിൽ തന്റെ മകന്റെ കരിയർ തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെ സഞ്ചരിക്കുമായിരുന്നു എന്ന് മാധവൻ പറയുന്നു. വേദാന്തിന് ലഭിക്കുന്ന ശ്രദ്ധ തന്റെ പ്രശസ്തി കാരണം കൂടിയാണെന്ന് മാധവൻ തുറന്നു സമ്മതിച്ചു. ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മാധവൻ ഇക്കാര്യം പറഞ്ഞത്.
"വേദാന്തിനൊപ്പം തന്നെ അവനേക്കാൾ മികച്ച പ്രതിഭയുള്ള നിരവധി നീന്തൽ താരങ്ങൾ ഇന്ത്യയിലുണ്ട്. പക്ഷേ, അവർ എന്റെ മകനല്ലാത്തതു കൊണ്ട് അവർക്ക് അത്രയധികം പ്രശസ്തി ലഭിക്കുന്നില്ല. ഞാൻ എവിടെ പോയാലും ആളുകൾ അവനെക്കുറിച്ച് സംസാരിക്കുന്നത് അവൻ എന്റെ മകനായതു കൊണ്ടാണ്.
ഞാൻ അവനോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, 'സ്റ്റാർഡം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നിനക്കത് ലഭിച്ചു. അത് കൈകാര്യം ചെയ്യാനും ഉൾക്കൊള്ളാനും പഠിക്കുക. കാരണം പ്രശസ്തി വരികയും പോവുകയും ചെയ്യും, അത് ഒരിക്കലും നിന്റെ മാനസികമായുള്ള സമാധാനത്തെ ബാധിക്കരുത്".- മാധവൻ പറഞ്ഞു.
കായിക താരങ്ങളുടെ വളർച്ചയിൽ സമയത്തിന്റെയും കൃത്യമായ പരിശീലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും മാധവൻ സംസാരിച്ചു. "കൗമാരപ്രായത്തിൽ കുട്ടികളിൽ പെട്ടെന്ന് മൂന്ന് ഇഞ്ചോളം വളർച്ചയുണ്ടാകുന്ന ഒരു ഘട്ടമുണ്ട്. ഇതിനെയാണ് 'ഗ്രോത്ത് സ്പർട്ട്' എന്ന് വിളിക്കുന്നത്. ഈ നിർണായക സമയത്ത് കഠിനമായ പരിശീലനം ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര തലത്തിലേക്ക് അവരുടെ ശരീരം ഒരിക്കലും പാകപ്പെടില്ല. വേദാന്തിന്റെ ജീവിതത്തിൽ ഈ നിർണായക ഘട്ടം എത്തിയത് 2020ൽ, അവന് 14 വയസ്സുള്ളപ്പോഴായിരുന്നു.
എന്നാൽ കോവിഡ് മഹാമാരി ഇന്ത്യയിലെ എല്ലാ നീന്തൽ പരിശീലന കേന്ദ്രങ്ങളെയും സ്തംഭിപ്പിച്ചു. പൊതു സ്വിമ്മിങ് പൂളുകൾ ദീർഘകാലത്തേക്ക് അടച്ചിടേണ്ടി വന്നു. ഗോവയിലെയും മറ്റ് സ്വകാര്യ കുളങ്ങളിലെയും പരിശീലനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി.
തുടർന്ന് മാധവന്റെ ഭാര്യ സരിതയാണ് മുൻകൈ എടുത്തത്. ‘നിങ്ങൾ വന്നാലും ഇല്ലെങ്കിലും എനിക്ക് ഒരു നീന്തൽക്കുളം വേണം’ എന്ന് അവർ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് ഇന്ത്യൻ ദേശീയ ടീം ദുബൈയിൽ പരിശീലനം നേടുന്നുണ്ടായിരുന്നു. അങ്ങനെ അവർ ദുബൈയിലേക്ക് താമസം മാറുകയും, അടുത്ത രണ്ട് വർഷം വേദാന്ത് അവിടെ പരിശീലനം തുടരുകയും ചെയ്തു.
ഇക്കാലത്ത് പഠനം കൊണ്ട് മാത്രം കാര്യമുണ്ടോ എന്ന് എനിക്കറിയില്ല. കുട്ടികൾക്ക് എന്തിനോടാണോ താല്പര്യമുള്ളതെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. കുട്ടികളുടെ ചെറുപ്രായത്തിലെ അർപ്പണബോധവും ഏകാഗ്രതയും മാതാപിതാക്കൾ തിരിച്ചറിഞ്ഞ് പിന്തുണക്കണമെന്ന്" മാധവൻ കൂട്ടിച്ചേർത്തു.
നീന്തൽ രംഗത്തെ കടുത്ത ശിക്ഷണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "എല്ലാ ദിവസവും രാവിലെ 5:30ന്, കാലാവസ്ഥ എന്ത് തന്നെയായാലും നീന്തൽക്കുളത്തിൽ ഉണ്ടാകണമെന്നതാണ് ലോകമെമ്പാടുമുള്ള നീന്തലിന്റെ നിയമം. പുലർച്ചെ 5:00 മുതൽ 7:00 വരെയും, വൈകുന്നേരം 5:00 മുതൽ 7:00 വരെയും ഫിസിക്കൽ ട്രെയിനിങ് ഉൾപ്പെടെയുള്ള പരിശീലനങ്ങളിൽ ഏർപ്പെടണം.
എനിക്കൊരിക്കലും നീന്തലിനായി അവനെ രാവിലെ വിളിച്ച് ഉണർത്തേണ്ടി വന്നിട്ടില്ല. അവൻ പുലർച്ചെ 4:30 ആകുമ്പോൾ റെഡിയായി എന്റെ മുറിയിൽ നിൽക്കുമായിരുന്നു. അത്രത്തോളം അച്ചടക്കം അവൻ പാലിച്ചിരുന്നു".- മാധവൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates