ചുട്ടുപൊള്ളുന്ന വെയിലും ശക്തമായ കാറ്റും രാത്രിയിലെ മഞ്ഞും സഹിച്ച് 43 മണിക്കൂറാണ് ബാബു എന്ന 23കാരൻ മലയിടുക്കിൽ കഴിച്ചുകൂട്ടിയത്. തുള്ളി വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസം കഴിച്ചുകൂട്ടിയതിനു ശേഷമാണ് ബാബുവിനെ രക്ഷിക്കാനായത്. സംഭവം വലിയ ചർച്ചയായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് 2010ൽ പുറത്തിറങ്ങിയ ഒരു സിനിമയാണ്.
127 അവേഴ്സ് എന്ന് പേരിൽ ഇങ്ങിയ ചിത്രം പറയുന്നത് മലയിടുക്കിൽ കുടുങ്ങിപ്പോയ ഒരു യുവാവിന്റെ സർവൈൽ ജേർണിയാണ്. ബാബുവിനുണ്ടായ അപകടത്തിന് സമാനവും എന്നാൽ അതിലും ഭീകരവുമായ അമേരിക്കന്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പർവതാരോഹണത്തോടുള്ള കമ്പമാണ് ആരോണ്‍ റാല്‍സ്റ്റണിനെ യൂറ്റായിലെ ബ്ലൂജോണ്‍ മലയിടുക്കിൽ എത്തിക്കുന്നത്.
360 കിലോ ഭാരമുള്ള പാറ കൈയിൽ
2003ഏപ്രില്‍ 26 നാണ് ആരോൺ മല കയറുന്നതിനായി പോകുന്നത്. മലയിടുക്കുകളിലേക്ക് കയറുമ്പോള്‍, 360 കിലോയോളം ഭാരമുള്ള ഒരു പാറക്കല്ല് ആരോണിന്റെ വലതു കൈയില്‍ വീഴുന്നു. അതോടെ ആരോണ്‍ അവിടെ കുടുങ്ങിപ്പോവുകയാണ്. എത്ര ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാൻ അദ്ദേഹത്തിനാവുന്നില്ല. . ഒരു ലിറ്റര്‍ വെള്ളവും അല്‍പ്പം ചോക്കളേറ്റും ഭക്ഷിച്ചാണ് ആരോണ്‍ ജീവന്‍ നിലനിര്‍ത്തിയത്. തന്റെ പക്കലുണ്ടായിരുന്ന ക്യാമറ ഉപയോഗിച്ച് ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ആരോടും പറയാതെ യാത്രപോയതിന് കുറ്റബോധവും അയാള്‍ വീഡിയോയില്‍ പങ്കുവയ്ക്കുകയും മാപ്പ് പറയുകയും ചെയ്തു. നാലാംദിവസമെത്തിയപ്പോഴേക്കും ഭക്ഷണവും വെള്ളവുമില്ലാതെ ആരോണ്‍ പട്ടിണിയായി. അഞ്ചാം ദിവസം പാറയില്‍ കുടുങ്ങിയ കൈകള്‍, രക്തയോട്ടമില്ലാതെ നിര്‍ജീവമായ അവസ്ഥയിലെത്തിയെന്ന് ആരോണ്‍ മനസ്സിലാക്കുന്നു. അങ്ങനെ രക്ഷപ്പെടാൻ വേണ്ടി ആ കൈകൾ ആരോൺ അറുത്തുമാറ്റി.
സ്ലംഗോഡ് മില്ല്യണയറിന്റെ സംവിധായകൻ
തുടർന്ന് താൻ കടന്നുപോയ ആ അഞ്ച് ദിനങ്ങൾ വിവരിച്ചുകൊണ്ട് ആരോണ്‍ 'ബിറ്റ്വീന്‍ എ റോക്ക് ആന്റ് എ ഹാര്‍ഡ് പ്ലേസ് എന്ന പുസ്തകം എഴുതി. ഈ പുസ്തകത്തെ ആസ്പദമാക്കിയാണ് 127 സിനിമ ഒരുങ്ങിയത്. സ്ലംഗോഡ് മില്ല്യണയര്‍ ഒരുക്കിയ ഡാനി ബോയിലാണ് ചിത്രത്തിന്റെ സംവിധായകന്‍. ജെയിംസ് ഫ്രാങ്കോയാണ് ചിത്രത്തില്‍ ആരോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. കേറ്റ് മരാ, ആമ്പര്‍ ടിബ്ലിന്‍, ലിസി കാപ്ലന്‍, കേറ്റ് ബര്‍ട്ടന്‍, ട്രീറ്റ് വില്ല്യംസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates