"ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുൻപ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.
അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു".- എംടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
വാക്കുകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുള്ള ആത്മബന്ധം. എംടിയുടെ 92-ാം ജന്മദിനമായ ഇന്ന് ഹൃദയസ്പർശിയായ കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കൈ പിടിച്ച് മുഖത്തേക്കു നോക്കി പുഞ്ചിരിക്കുന്ന എംടിയെയാണ് ചിത്രത്തിൽ കാണാനാകുക. 'പ്രിയപ്പെട്ട എംടി സാറിന്റെ ജന്മദിനം. എന്നും ഓർമകളിൽ' എന്ന അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചത്.
മമ്മൂട്ടിയുടെ ചിത്രവും കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായി. ‘എഴുത്തിന്റെ ആഴവുംഅഭിനയത്തിന്റെ തിളക്കവും കൈകോർത്ത നിമിഷങ്ങൾ’ എന്നായിരുന്നു മമ്മൂട്ടി പങ്കുവച്ച ചിത്രത്തിന് ഒരു ആരാധകൻ നൽകിയ കമന്റ്. കാലത്തെ അതിജീവിച്ച നിരവധി കഥാപാത്രങ്ങളാണ് എംടി മമ്മൂട്ടിക്ക് സമ്മാനിച്ചത്.
Actor Mammootty shares a heartwarming note on MT's birthday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates