കഥകളിയിൽ അരങ്ങേറ്റം കുറിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ. പെരുവനം ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ശിവരാത്രിയുടെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം കുറിച്ചത്. അമ്മയുടെ പ്രകടനം കാണാൻ കാണികൾക്കൊപ്പം മഞ്ജുവും ഉണ്ടായിരുന്നു.
എന്റെ നൃത്തപരിപാടികൾക്ക് അമ്മയാണ് അണിയറയിലും അരങ്ങിനുമുമ്പിലും ടെൻഷനടിച്ച് ഇരിക്കാറ്. ഇന്ന് എനിക്കായിരുന്നു ആ അവസ്ഥ- എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. അമ്മയുടെ കഥകളി കാണാൻ വേദിയ്ക്ക് മുൻപിൽ മാത്രമല്ല അണിയറയിലും മഞ്ജു വാര്യർ നിറഞ്ഞു നിന്നു. കഥകളി കാണാനും മഞ്ജു വാരിയർ എത്തുന്നതറിഞ്ഞും ഒട്ടേറെപ്പേർ ക്ഷേത്രത്തിലെത്തിയിരുന്നു.
അരമണിക്കൂർ പാഞ്ചാലിയായി തിളങ്ങിയ ഗിരിജയെ കഥകളിയിലെ ഗുരുക്കന്മാർ അടക്കം പ്രശംസിച്ചു. ഒന്നരക്കൊല്ലം മുമ്പാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ ഗിരിജാ മാധവൻ കഥകളി അഭ്യസിച്ചു തുടങ്ങിയത്. ഊരകം സർഗശ്രീലകത്തിൽ കഥകളിപഠനം തുടങ്ങി. കോവിഡ് കാലത്ത് ആറുമാസം ഓൺലൈനായായിരുന്നു പഠനം. ഗിരിജയ്ക്കൊപ്പം ഭീമനായി ലിൻസി അരങ്ങിൽ ശ്രദ്ധേയയായി.
മഞ്ജുവിനൊപ്പം സഹോദരൻ മധു വാര്യരുടെ ഭാര്യ അനു വാര്യർ, മകൾ ആവണി വാര്യർ, ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടൻ മാരാർ തുടങ്ങിയവരും കഥകളി കാണാനെത്തി. പെരിങ്ങോട്ടുകര സർവതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരി കഥകളി ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates