സംവിധായകനും നടനുമായ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. മണ്ണില്‍ കവിതയും നിശബ്ദതയില്‍ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകനാണ് ഭാരതിരാജ എന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
"മണ്ണില്‍ കവിതയും നിശബ്ദതയില്‍ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകന്‍. തുടരും സിനിമയില്‍ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാന്‍ സാധിച്ചത് വിലമതിക്കാന്‍ കഴിയാത്ത ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു.
സാര്‍, നിത്യശാന്തി നേരുന്നു. നിങ്ങളുടെ പാരമ്പര്യം തലമുറകള്‍ക്ക് പ്രചോദനം നല്‍കും, നിങ്ങളുടെ അസാന്നിധ്യം സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്".- മോഹന്‍ലാല്‍ കുറിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിൽ മോഹൻലാലിനൊപ്പമുള്ള ഭാരതിരാജയുടെ കോമ്പിനേഷൻ രംഗങ്ങൾ സിനിമാ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.
ഗ്രാമീണ കഥകള്‍ക്ക് പുനര്‍നിര്‍വചനം നല്‍കുകയും നിരവധി താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം.
രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates