മലയാള സിനിമയിൽ മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങൾ നൽകിയ അതുല്യ കലാകാരനാണ് അന്തരിച്ച നടൻ മുരളി. ഇന്നും മലയാള സിനിമയിലെ അദ്ദേഹത്തിന്റെ വിടവ് നികത്താൻ മറ്റാർക്കുമായിട്ടില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ കഴിവ്.
'ആധാര'ത്തിലെ ബാപ്പുട്ടി, 'വെങ്കല'ത്തിലെ ഗോപാലന്‍, 'അമര'ത്തിലെ കൊച്ചുരാമൻ, 'നെയ്‌ത്തുകാര'നിലെ അപ്പ മേസ്‌തിരി, 'ചമയ'ത്തിലെ എസ്‌തപ്പാൻ ആശാൻ, 'ആകാശദൂതി'ലെ ജോണി, 'ദ് ട്രൂത്തിലെ' നിഗൂഢനായ വില്ലൻ ഡി ജി പി ഹരിപ്രസാദ്, 'ദ് കിങി'ലെ എംപി ജയകൃഷ്‌ണൻ, 'ലാൽ സലാ'മിലെ ഡികെ എന്ന ഡികെ ആന്റണി, 'ദേവദൂത'നിലെ ആൽബർട്ടോ അങ്ങനെ മുരളി അഭിനയിച്ച മികച്ച കഥാപാത്രങ്ങളുടെ പട്ടികയിങ്ങനെ നീളും.
മുരളിയുടേതായി റിലീസായ ആദ്യ ചിത്രമാണ് ഹരിഹരന്‍ സംവിധാനം ചെയ്ത 'പഞ്ചാഗ്നി'. ആ അതുല്യപ്രതിഭ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുകയാണ്. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് മുൻപൊരിക്കൽ മുരളി ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അൾട്ടിമേറ്റ് ആയിട്ട് ട്രാജിക് അല്ലേ ലൈഫ് എന്ന് അദ്ദേഹം പറയുന്നു. മനോരമ ന്യൂസ് നേരെ ചൊവ്വയിൽ ആണ് നടൻ ഇക്കാര്യം പങ്കുവച്ചത്. മുരളിയുടെ വാക്കുകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സൈബർ ഇടങ്ങളിൽ ചർച്ചയായി മാറുകയാണ്.
"എന്നോട് മൂർത്തമായ വേദനയുണ്ടാക്കുന്ന ഏത് സന്ദർഭത്തിലും ഞാൻ കരഞ്ഞു പോകും. സിനിമയിൽ വളരെ യഥാർഥമായി തോന്നുന്ന ഒരു സന്ദർഭത്തിനും, ഒരുപാട് റിഹേഴ്സൽ വന്നാൽ എനിക്ക് ഗ്ലിസറിൻ ഉപയോഗിക്കേണ്ടി വരും, അല്ലെങ്കിൽ എനിക്ക് ഗ്ലിസറിന്റെ ആവശ്യമേയില്ല, ആ സിറ്റുവേഷൻ സത്യസന്ധമാണെങ്കിൽ.
കരച്ചിൽ ആണെനിക്ക് കൂടുതലുള്ളത്. ദു:ഖിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. അതിനാൽ ഉപാസിപ്പൂ ദു:ഖത്തെ നട്ടുവൻ... അൾട്ടിമേറ്റ് ആയിട്ട് ട്രാജിക് അല്ലേ ലൈഫ്. അങ്ങനെയാണ്. വളരെ അപൂർവം പേരുടെ കാര്യത്തിൽ മാത്രമല്ലേ. അതുതന്നെ ജീവിതത്തിൽ ഒന്നും ആഗ്രഹിക്കാതെ നിത്യ യതികളായവരാണ്.
അതല്ലാതെ, കടുക് കൊണ്ടുവരാൻ പറഞ്ഞ ബുദ്ധന്റെ ചോദ്യം പോലെയാണ് ഞാൻ ജീവിതത്തെ കാണുന്നത്. സന്തോഷിക്കുന്ന ആരെയും ഞാൻ കാണുന്നില്ല. അത് വേഷം കൊണ്ടോ, ചിരി കൊണ്ടോ അതിനകത്ത് ഒക്കെ ഒരു കരയുന്ന മനസല്ലേ. അങ്ങനെയല്ലാത്തവർ ഭാഗ്യവാൻമാർ".- മുരളിയുടെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates