Girish AD, Naslen 
Entertainment

ഗിരീഷിന്റെ സ്‌ക്രിപ്റ്റിനെ നസ്‌ലെന്‍ കുറ്റപ്പെടുത്തിയിട്ടില്ല; നടന്റെ ആവശ്യം കേട്ട നിര്‍മാതാക്കള്‍ ഞെട്ടി; 'പ്രേമലു 2' ഉപേക്ഷിക്കാന്‍ കാരണം മറ്റൊന്ന്: ആലപ്പി അഷ്‌റഫ്

'ഗിരീഷിന്റെ സ്‌ക്രിപ്റ്റിനെ നസ്‌ലെന്‍ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം അഭിനയിക്കാനും തയ്യാറായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രേമലു 2. ആദ്യം ഭാഗം നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ എല്ലാവരേയും നിരാശപ്പെടുത്തി കൊണ്ട് പ്രേമലു 2 ഉപേക്ഷിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്തുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്താക്കിയിരുന്നില്ല.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ റിലീസിന് പിന്നാലെ സംവിധായകന്‍ ഗിരീഷ് എഡി നടത്തിയ പ്രതികരണങ്ങള്‍ വാര്‍ത്തയായിരുന്നു. നസ്ലെന്‍ പിന്മാറിയതാണ് പ്രേമലു 2 ഉപേക്ഷിക്കാനുള്ള കാരണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. നസ്ലെന് തിരക്കഥ തൃപ്തികരമായിരുന്നില്ലെന്നും ചിലര്‍ കഥ മെനഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നുമല്ല പ്രേമലു 2 നടക്കാതെ പോയതിനുള്ള കാരണമെന്നാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

തന്റെ യൂട്യൂബ ചാനലിലൂടെ നസ്‌ലെനും ഭാവന സ്റ്റുഡിയോസും ഗിരീഷ് എഡിയുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്. അദ്ദേഹത്തിന്റെ വിഡിയോയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളിലേക്ക്:

''പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അതിന്റെ സംവിധായകനായ ഗിരീഷ് എഡിയ്ക്ക് വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. കളക്ഷനില്‍ പ്രേമലു ഒന്നാം ഭാഗത്തെ കടത്തിവെട്ടുമെന്ന വിശ്വാസവും സംവിധായകന്‍ പ്രകടിപ്പിച്ചിരുന്നു. പ്രേക്ഷകരും ആ ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. ഏത് സിനിമയുടേയും രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ ഒന്നാം ഭാഗത്തില്‍ അഭിനയിച്ച നടീ നടന്മാരുടെ സഹകരണം അത്യന്താപേഷികമാണ്.

ഇത് പറയുമ്പോള്‍ പഴയൊരു കാര്യം ഓര്‍മ വരികയാണ്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം കുറേ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് സംവിധായകന്‍ ലാല്‍ അതിന്റെ രണ്ടാം ഭാഗം പ്ലാന്‍ ചെയ്യുന്നത്. ഇതിനിടെ നടന്‍ മുകേഷും സംവിധായകരായ സിദ്ധീഖ്-ലാലുമായി ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടായിരുന്നു. അവര്‍ മാനസികമായി അകല്‍ച്ചയിലായിരുന്നു. അതിനാല്‍ ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗത്തില്‍ മുകേഷ് അഭിനയിക്കുമോ എന്ന ആശങ്ക ലാലിന് ഉണ്ടായിരുന്നു. മുകേഷിന്റെ മനസ് അറിഞ്ഞ ശേഷം പ്രൊജക്ടുമായി മുന്നോട്ട് പോകാമെന്നും മുകേഷ് വിസമ്മതിച്ചാല്‍ രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറാമെന്നും അവര്‍ തീരുമാനിച്ചു.

വലിയ പ്രതീക്ഷയൊന്നും വെക്കാതെ ലാല്‍ മുകേഷിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അവിടെയാണ് ഒരു കലാകാരന്റെ സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് നാം മനസിലാക്കേണ്ടത്. വ്യക്തിപരമായ പിണക്കങ്ങളും വൈരാഗ്യങ്ങളും ഒന്നും ചിത്രത്തോട് കാണിക്കാതെ ചെയ്തു തരമാണെന്ന് മുകേഷ് ഏറ്റു. അപ്പോള്‍ ലാല്‍ മുകേഷിനോട് പറഞ്ഞു. താന്‍ സഹകരിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഈ പ്രൊജക്ട് തന്നെ എന്നന്നേക്കുമായി ഉപേക്ഷിക്കാനായിരുന്നു പ്ലാന്‍ എന്ന്. മുകേഷ് അന്നത് സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊന്നും കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാകില്ലായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഞാനും മുകേഷും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.

ഇനി പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞാല്‍, സംവിധായകനും നസ്ലനും തമ്മില്‍ വ്യക്തിപരമായ വൈരാഗ്യങ്ങളോ പിണക്കങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. തന്നേയുമല്ല അവര്‍ തമ്മില്‍ മാനസികമായി വലിയ അടുപ്പവുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ പ്രേമുലു രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായി വെളിപ്പെടുത്തുന്നത്. എന്നാല്‍ അതിന്റെ കാരണങ്ങളൊന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഈയ്യടുത്ത സമയത്ത് സംവിധായകന്‍ ഗിരീഷ് എഡി പറഞ്ഞ ചില കാര്യങ്ങളുണ്ട്, ചിലര്‍ക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കില്‍ അവര്‍ വേറെ പോകട്ടെ എന്ന്. ഇത് കേട്ട പ്രേക്ഷകര്‍, രണ്ട് പക്ഷത്തായി നിലയുറപ്പിച്ച് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി.

നസ്‌ലെന് സ്‌ക്രിപ്റ്റ് ഇഷ്ടമായില്ല, അതൃപ്തി തോന്നി, അതുകൊണ്ടാണ് ഉപേക്ഷിച്ചതെന്ന് ഒരുപക്ഷം. അത് ഉപേക്ഷിക്കുകയെന്നത് നസ്‌ലെന്റെ സ്വാതന്ത്ര്യമല്ലേ എന്നും അവര്‍ പറയുന്നു. എന്നാല്‍ സംവിധായക പക്ഷത്തുള്ളവര്‍ പറയുന്നു, ബംഗാളി മുഖമുള്ള ഇവനെ ഈ നിലയിലെത്തിച്ചവരോട് കാണിച്ചത് നന്ദികേടാണ്, ഇവന്‍ അഹങ്കാരിയാണ് എന്ന്. എന്നാല്‍ കാരണമായി ഞാന്‍ അറിഞ്ഞത് ഇതൊന്നുമല്ല.

ഗിരീഷിന്റെ സ്‌ക്രിപ്റ്റിനെ നസ്‌ലെന്‍ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം അഭിനയിക്കാനും തയ്യാറായിരുന്നു. എന്നാല്‍ അതിനായി നസ്‌ലെന്‍ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി, അമ്പരന്നു പോയി. സാധാരണ നടീനടന്മാര്‍ അവരെ കൈ പിടിച്ചുയര്‍ത്തിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിക്കാറുള്ളത്.

ഇവിടെ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്‌ലെന്‍ എന്ന അഭിനേതാവ് അവിഭാജ്യഘടകമാണെന്ന ബോധ്യമായിരിക്കാം വന്‍ തുക പ്രതിഫലമായി ചോദിക്കാനുള്ള കാരണം. അതുകൊണ്ടാകണം അവരുടെ കാര്യം നടക്കണമെങ്കില്‍ അവര്‍ വേറെ പോകട്ടെ എന്ന് സംവിധായകന്‍ പറഞ്ഞത്. ഈ പ്രതിഫല തര്‍ക്കത്തെക്കുറിച്ചുള്ള കാര്യം ഞാന്‍ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലരില്‍ നിന്നുമാണ്. കേട്ടത് സത്യമാണെങ്കില്‍, കലാകാരന്‍ എന്ന നിലയില്‍ നസ്‌ലെന് ഉയരങ്ങള്‍ താണ്ടാന്‍ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ?

അതുകൊണ്ടാണ് ഒരു കലാകാരന് കലയോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി മുകേഷിനെക്കുറിച്ച് ഞാനിവിടെ പ്രതിപാദിച്ചത്. പ്രേമലു രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ പ്രതീക്ഷയും സ്വപ്‌നവും വെച്ചുപുലര്‍ത്തുന്ന ആളാണ് ഗിരീഷ് എഡി. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ നസ്‌ലെന്‍ കുറച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അതൊരു നല്ല കാര്യമല്ലേ? നസ് ലെന്‍ പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ നല്ലൊരു കലാസൃഷ്ടി കണ്ടാസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കും. മാത്രമല്ല, നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും അടുപ്പത്തിനും കൂടുതല്‍ ദൃഢതയും വരും. അത് നസ്‌ലെന്‍ എന്ന പുതുതലമുറ നായകനോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും സ്‌നേഹവും വര്‍ദ്ധിക്കാനുള്ള കാരണമാവുകയും ചെയ്യും''.

Alleppey Ashraf about the issues between Girish AD and Naslen, and Premalu 2 being dropped.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് അറിയിക്കാതെയെന്ന് കോളജ് അധികൃതര്‍; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി

ശുഭ്മാൻ ​ഗിൽ വന്നു! ഫസിൽക്ക ഫാൽക്കൺസിനായി കളിക്കും

ടൈഗര്‍ നോസ് ഗ്രില്‍, ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പ്; കിയയുടെ ആദ്യ ഹൈബ്രിഡ് എസ് യുവി വിപണിയില്‍, അറിയാം സൊറെന്റോയുടെ ഫീച്ചറുകള്‍