അയാളെത്ര വീണാലും വിയർത്താലും തളർന്നാലും ഒരൊറ്റ ഫീൽ ഗുഡ് ചിത്രത്തിൽ ബാക്കിയാക്കുന്ന ആ പുഞ്ചിരി മതി നിവിനെന്ന ക്രൗഡ് പുള്ളറിന് പൊട്ടൻഷ്യൽ തെളിയിക്കാൻ. തിയേറ്ററുകളെ തന്റെ ഇടംകൈയ്യിൽ കൊണ്ടാടാൻ പാകത്തിനൊരു പൂരപ്പറമ്പാക്കി മാറ്റാൻ എന്തോ ഒരു മാജിക്ക് അയാളുടെ കണ്ണുകൾ ഒളിപ്പിക്കുന്നുണ്ട്.
സാധാരണയിൽ സാധാരണക്കാരനായ ജസ്റ്റിനായി ഈ ഓണം തൂക്കാൻ നിവിൻ പോളിയെന്ന, ഫീൽഡ് ഔട്ട് ടാഗ് പേറി നടന്ന താരത്തിന് വേണ്ടി വന്നത് മടക്കിക്കുത്തിയ മുണ്ടും കവിളിൽ തുടുത്ത പ്രേമവും പുഞ്ചിരിയും മാത്രമാണ്. സർവ്വം മായയിൽ നിന്നിങ്ങോട്ട് പടപൊരുതാൻ ഉറച്ചു തന്നെയാണയാൾ വരുന്നത്. ഗിരീഷ് എഡി എന്ന ഹിറ്റ് മെഷീനും മമിതയെന്ന ബാങ്കബിൾ നായികയ്ക്കുമൊപ്പം തന്റെ പ്രതാപകാലത്തിലേക്കയാൾ മടങ്ങുന്നു. നിവിൻ ഓളം തീർക്കുന്ന ഓണക്കാലം.
റോക്ക് ആൻഡ് കൂത്ത് പാട്ടിനൊപ്പം ആ കറുത്ത ഷർട്ടും മുണ്ടും താടിയും വെച്ച് നിവിൻ നമ്മുടെ ക്യാംപസുകളിൽ തീർത്ത ആർമാദത്തിന് ചെക്ക് വെക്കാൻ പിന്നീടൊരു പ്രേമവും മലയാളത്തിലുണ്ടായിട്ടില്ല. ഞെരിപ്പും കലിപ്പും കളിചിരിയും ചേർത്ത് ജോർജ് ഒരുക്കിയ പവറിന്റെ ബാക്കിയാണ് ജസ്റ്റിൻ. അതേ കാമുകൻ, കൂട്ടുകാരൻ. മോഹൻലാലിന് ശേഷം എന്ന പ്രയേഗത്തിനോട് നിവിനെ കൂട്ടിച്ചേർത്ത് മലയാളി വായിച്ചു തുടങ്ങിയ അതേ ഭാവങ്ങളുടെ പകർന്നാട്ടം.
പ്രേമത്തിലെ കണ്ണുപൊത്തിയുള്ള ചിരിയും, ഇളിഭ്യനായുള്ള നോട്ടവും, കുസൃതിയോടെയുള്ള ചുറ്റിത്തിരിയലുകളും ജസ്റ്റിൻ ചേട്ടനിലും കാണാം. നേരത്തിലും പ്രേമത്തിലും തട്ടത്തിൻ മറയത്തിലും ഒളിപ്പിച്ച ആ തിളക്കം നിവിൻ വീണ്ടെടുക്കുകയാണ്. ഒരു പാക്ക്ഡ് എന്റർടൈനറായിക്കൊണ്ട്.
എല്ലാ നാട്ടിലും കാണുന്ന, എല്ലാവർക്കും അറിയുന്ന, എല്ലാവർക്കും ഇഷ്ടമുള്ള ഒരു ജസ്റ്റിനായാണ് നിവിൻപോളിയെ ഗിരീഷ് എഡി അവതരിപ്പിക്കുന്നത്. ദ് ബോയ് നെക്സ്റ്റ് ഡോർ. പ്രണയം അയാളിലുണ്ടാക്കുന്ന നിഷ്കളങ്കമായ കുറേ മാറ്റങ്ങളും അനുഭൂതികളുമാണ് ബെത്ലഹേം കുടുംബയൂണിറ്റ്.
എവിടെയൊക്കെയോ നഷ്ടമായെന്ന് മലയാള സിനിമ പരിഭവം പറഞ്ഞ അതേ നിവിൻ പോളി. ഏറ്റവും തിളക്കമാർന്ന യൗവ്വനം സമ്മാനിച്ച സർവ്വ വിജയങ്ങൾക്കുമിടെ കരിയറിലുണ്ടായ കുത്തനെയുള്ള വീഴ്ച്ചയിൽ നിന്നും അയാൾ മടങ്ങിയെത്തുകയാണ്. എന്റർടൈനർ ചിത്രങ്ങളിൽ പ്രിയപ്പെട്ട നിവിൻ പോളിയായി തുടരുമെന്ന ഉറപ്പോടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates