മുസ്ലീം ലീഗില്‍ ചേര്‍ന്നതിന്റെ പേരില്‍ ക്ഷേത്ര ചടങ്ങുകളില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതായി സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍. ഈ മാസം പങ്കെടുക്കേണ്ടിയിരുന്ന അഞ്ച് ക്ഷേത്രാനുബന്ധ പരിപാടികളില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ പരിപാടികളില്‍ നിന്ന് തന്നെ വിലക്കിയതില്‍ പരാതിയോ സങ്കടമോ ഇല്ലെന്നും എന്നാല്‍ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മതം മാറിയിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുക മാത്രമാണ് ചെയ്തതെന്നും ഞെരളത്ത് കൂട്ടിച്ചേർത്തു.
വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്ന് ഹരിഗോവിന്ദൻ മുൻപ് പറഞ്ഞിരുന്നു. ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ച് ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിൽ അദ്ദേഹം സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മുസ്ലീം ലീഗിൽ ചേർന്ന ശേഷം ഈ മാസം നടക്കേണ്ടിയിരുന്ന 5 ക്ഷേത്രാനുബന്ധ പരിപാടികളിൽ ഞാൻ ചെല്ലേണ്ടതില്ല എന്നു പറഞ്ഞു. എന്നാൽ ലീഗിൽ ചേർന്ന ശേഷം ആദ്യമായി ഇന്നലെ വൈകീട്ട് പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര പഴഞ്ചേരി ശിവക്ഷേത്രത്തിൽ പരിപാടി അവതരിപ്പിച്ചപ്പോൾ....
ഞാൻ ഇസ്ലാമായി മതം മാറിയിട്ടില്ല... പാർട്ടിയിലേ ചേർന്നിട്ടുള്ളൂ... എന്നിട്ടും വിലക്കുകൾ.... സങ്കടമോ പരാതിയോ ഇല്ല... പക്ഷേ ഈ സമൂഹം എങ്ങോട്ടാണ് ഭ്രാന്ത് പിടിച്ച് പോവുന്നത് എന്ന് മനുഷ്യ സ്നേഹികൾ ചിന്തിക്കണം..."
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates