എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഇന്ന് റിലീസ് ചെയ്ത നല്ല സമയം സിനിമയാണ് വിവാദത്തിലായത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. മലയാളത്തിലെ മറ്റു സിനിമകളിലും ഇത്തരം രംഗങ്ങൾ കാണിക്കുന്നുണ്ടെന്നും തന്നെ മനഃപൂർവം ലക്ഷ്യം വക്കുകയാണെന്നുമാണ് സംവിധായകൻ പറയുന്നത്. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ലെന്നും ഒമർ വ്യക്തമാക്കി.
എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാഴ്ചയായാണ് അതിനെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസം പത്രത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകൾ വരാറുണ്ട്. ഇത്ര ഗ്രാം പിടിച്ചു എന്നു പറഞ്ഞ്. മാത്രമല്ല ഞങ്ങളുടെ സിനിമയിൽ മാത്രമല്ല ഇത് ആദ്യം കാണിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ സിനിമകളിലും ഇത്തരം രംഗങ്ങൾ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവർക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂർവം ടാർഗറ്റ് ചെയ്യുന്നതുപോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയിൽ വിശ്വാസമുണ്ട്.- ഒമർ ലുലു പറഞ്ഞു. ഇതുവരെ എക്സൈസിൽ നിന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്നും വാർത്ത സത്യമാണോ എന്നുപോലും അറിയില്ലെന്നും വ്യക്തമാക്കി.
സെൻസർ ബോർഡ് കണ്ടതിനു ശേഷം ഡ്രഗിന്റെ കണ്ടന്റ് ഉള്ളതുകൊണ്ടാണ് എ സർട്ടിഫിക്കറ്റ് തന്നതെന്നാണ് സംവിധായകൻ പറയുന്നത്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേൾക്കുന്നുണ്ട്. എന്റെ സിനിമയ്ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ലെന്നും ഒമർ പറഞ്ഞു. ഇടുക്കി ഗോൾഡ്, ഹണി ബീ എന്നീ സിനിമകൾ വന്നെങ്കിലും അതിനൊന്നും എതിരെ കേസെടുക്കാതെ തന്നെ മാത്രം ലക്ഷ്യം വെക്കുകയാണ് എന്നാണ് ഒമർ പറഞ്ഞത്.
സിനിമയുടെ ട്രെയിലറിൽ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്. എൻഡിപിഎസ്, അബ്കാരി നിയമങ്ങളാണ് ഒമറിനെതിരെ ചുമത്തിയത്. ഇർഷാദിനെ നായകനാക്കി ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates