നടൻ കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണവുമായി പദ്‌മിനി സിനിമയുടെ നിർമാതാക്കൾ. 25 ദിവസത്തെ ഷൂട്ടിന് താരം വാങ്ങിയത് 2.5 കോടി രൂപയാണ് എന്നാൽ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതെ താരം യൂറോപ്പിൽ കറങ്ങി നടക്കുകയാണെന്ന് നിർമാതാവ് സുവിൻ കെ വർക്കി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നടന്റെ ഭാര്യ നിയോഗിച്ച മാർക്കറ്റിങ് കൺസൽറ്റന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട ശേഷം പ്രമോഷനു വേണ്ടി ചാർട്ട് ചെയ്‌ത എല്ലാം പ്ലാനുകളുകളും തള്ളിക്കളയുകയായിരുന്നു. സിനിമയാണ് താരം എന്ന പോസ്റ്ററും പങ്കുവെച്ചുകൊണ്ടാണ് സുവിൻ ആരോപണങ്ങളുമായി മുന്നോട്ടു വന്നത്. സിനിമ മാർക്കറ്റ് ചെയ്യേണ്ടത് നടീനടന്മാരുടെ കൂടി ആവശ്യമാണെന്നും എന്നാൽ താരം നിർമിക്കുന്ന ചിത്രങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നും സുവിൻ പറഞ്ഞു.
'പദ്മിനിയെ നിങ്ങളുടെ ഹൃദയത്തിൽ ഏറ്റെടുത്തതിൽ എല്ലാവർക്കും നന്ദി. സിനിമ കുറിച്ചുള്ള എല്ലാ പോസിറ്റീവ് പ്രതികരണങ്ങളും ഞങ്ങളുടെ മനസു നിറച്ചു. എന്നാൽ സിനിമയ്ക്ക് മതിയായ പ്രമോഷൻ ഇല്ലാത്തതിനെ കുറിച്ചുണ്ടായ ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. ഒരു കാര്യം ആദ്യമേ വ്യക്തമാക്കാം, പദ്മിനി ഞങ്ങൾക്ക് ലാഭം നൽകിയ സിനിമയാണ്. ബോക്സ് ഓഫിസ് നമ്പേഴ്സ് എത്രയാണെങ്കിലും ഈ സിനിമ ഞങ്ങൾക്കു ലാഭമാണ്. ഷെട്യൂൾ ചെയ്‌തതിലും ഏഴ് ദിവസം മുൻപ് സിനിമ പൂർത്തിയാക്കിയ മുഴുവൻ അണിയറപ്രവർത്തകർക്കും ഒരു അഭിനന്ദനം.
എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ തിയേറ്റർ പ്രതികരണമാണ് പ്രധാനം. അതിന് സിനിമയിലെ നായക നടന്റെ താരപരിവേഷവലും പിന്തുണയും വളരെ പ്രധാനമാണ്. പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടൻ ഇതുവരെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുകയോ ഇന്റർവ്യൂ നൽകുകയോ ചെയ്‌തിട്ടില്ല. നടന്റെ ഭാര്യ നിയോഗിച്ച മാർക്കറ്റിംഗ് കൺസൾട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട ശേഷം പരിപാടികളുടെ മുഴുവൻ പ്രൊമോഷൻ പ്ലാനും ചാർട്ടും നിരസിച്ചു. അദ്ദേഹം അടുത്ത ചെയ്‌ത രണ്ട്-മൂന്ന് ചിത്രങ്ങളിലെ നിർമാതാക്കളുടെ അവസ്ഥ ഇതുതന്നെയാണ്.
ഈ നടൻ സഹനിർമാതാവായ സിനിമകൾക്ക് ഇത് സംഭവിക്കാറില്ല. അപ്പോൾ ഇന്റർവ്യൂ നൽകും, പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കും. എന്നാൽ പുറത്തുനിന്നുള്ള നിർമാതാവാകുമ്പോൾ ഇതിനൊക്കെയുള്ള താൽപര്യം കുറയും. കാരണം, 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി കിട്ടിയ സിനിമയുടെ പ്രമോഷനെക്കാൾ രസകരമാണ് യൂറോപ്പിൽ സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കുന്നത്. സിനിമയ്‌ക്ക് വേണ്ടത്ര റൺ കിട്ടാത്തതിൽ എക്സിബിറ്റർമാർ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ട് സിനിമകൾക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്.
നടനീനടന്മാർക്ക് സിനിമകൾ മാർക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. ഒരു വർഷത്തിൽ ഏതാണ്ട് 200 ഓളം സിനിമകൾ പുറത്തിറങ്ങും. അതിൽ നിങ്ങളുടെ സിനിമ കാണാൻ ആളുകയറണ്ടേ. കാഴ്ചക്കാരെ നിസ്സാരമായി കാണരുത്. എല്ലാത്തിനുമുപരി, ഉള്ളടക്കം നല്ലാതാണെങ്കിൽ ആ സിനിമ വിജയിക്കും എന്നതാണ് സിനിമയുടെ മാന്ത്രികത'- സുവിൻ കെ വർക്കി കുറിച്ചു.
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates