കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ നടത്തിയ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസ് ആണ് കേസെടുത്തത്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസവും യാത്രക്കാർക്ക് പ്രയാസവും ഉണ്ടാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു. വേടന്റെ മാനേജർ വിഘ്നേഷ് ജി പിള്ള എന്നിവരുൾപ്പെടെ 100 പേർക്ക് എതിരെയാണ് കേസ്.
ഈ മാസം 22 ന് വൈകിട്ട് അഞ്ച് മണിക്ക് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിനോട് ചേർന്നുള്ള സ്ഥലത്തായിരുന്നു വേടൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടി നടന്നത്. 'ആസാദി പാട്ടും പ്രതിഷേധവും' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വേടനെ കൂടാതെ ഫുട്ബോൾ താരം സി കെ വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി എന്നിവരും പങ്കെടുത്തിരുന്നു.
എന്നാൽ ഈ പരിപാടിക്ക് അനുമതി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികൾ നടത്തുന്ന സമരത്തെ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്കെതിരെ ഒത്തു കൂടാം എന്നായിരുന്നു പരിപാടിക്ക് ക്ഷണിച്ചു കൊണ്ട് വേടൻ പറഞ്ഞത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും വേടൻ പറഞ്ഞിരുന്നു. പരാജയപ്പെട്ട നയങ്ങൾക്ക് ജനാധിപത്യ രാഷ്ട്രത്തിൽ സ്ഥാനമില്ലെന്നും വേടൻ പറഞ്ഞു. ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വേടൻ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates