Prithviraj 
Entertainment

'അച്ഛന്‍ മരിക്കുമ്പോള്‍ അമ്മ ചെറുപ്പമാണ്, ഞങ്ങളെ ഒന്നും അറിയിച്ചില്ല'; അമ്മയാണ് തന്റെ ഹീറോയെന്ന് പൃഥ്വിരാജ്

'അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 14 വയസായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

അമ്മ മല്ലിക സുകുമാരാന്‍ ആണ് തന്റെ ഹീറോയെന്ന് പൃഥ്വിരാജ്. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം തന്നേയും ചേട്ടനേയും വളര്‍ത്താന്‍ അമ്മയ്ക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് അമ്മയെക്കുറിച്ച് സംസാരിക്കുന്നത്.

പൃഥ്വിരാജും സഹോദരന്‍ ഇന്ദ്രജിത്തും സിനിമയിലൊക്കെ എത്തുന്നതിന് മുമ്പാണ് അച്ഛന്‍ സുകുമാരന്‍ മരണപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് മക്കള്‍ക്ക് വേണ്ടിയാണ് മല്ലിക ജീവിച്ചത്. തങ്ങളെ യാതൊരു കുറവും വിഷമവും അറിയിക്കാതെയാണ് അമ്മ വളര്‍ത്തിയതെന്നാണ് പൃഥ്വിരാജ് പറയുന്നത്.

''അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 14 വയസായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ വിയോഗം. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞങ്ങളുടെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തെ നഷ്ടമായി. അവിടുന്ന് അങ്ങോട്ട് ഞങ്ങളുടെ ജീവിതത്തില്‍ എന്തും സംഭവിക്കാമായിരുന്നു. ഞങ്ങള്‍ ഒട്ടും തയ്യാറായിരുന്നില്ല അച്ഛന്‍ ഒപ്പമുണ്ടാകാത്ത അവസ്ഥയ്ക്കായി. പക്ഷെ അമ്മ ഞങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണത്തെ ഏറ്റെടുക്കുകയായിരുന്നു. ഞങ്ങള്‍ എന്താണോ ജീവിതത്തില്‍ ആഗ്രഹിച്ചത് അത് നേടുമെന്ന് അവര്‍ ഉറപ്പുവരുത്തി. ഞങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ വളരാന്‍ സാധിക്കുന്ന തരത്തിലുള്ള അന്തരീക്ഷം അവര്‍ ഒരുക്കി തന്നു. അതില്‍ ഞാന്‍ എപ്പോഴും അമ്മയോട് കടപ്പെട്ടിരിക്കും.'' പൃഥ്വിരാജ് പറയുന്നു.

''അമ്മയും അന്ന് ചെറുപ്പമായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മ നാല്‍പ്പതുകളുടെ തുടക്കത്തിലായിരുന്നു. ഇന്ന് എനിക്ക് അതാണ് പ്രായം. എനിക്ക് 42 വയസാണ്. ഏതാണ്ട് ഈ പ്രായത്തിലാണ് അമ്മയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. എന്റെ പങ്കാളിയെ നഷ്ടമാകുന്നൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അമ്മയ്ക്ക് അതെത്ര പ്രയാസകരമായിരുന്നുവെന്ന് മനസിലാക്കാന്‍ പറ്റും. പക്ഷെ ഒരിക്കല്‍ പോലും എന്നെയോ സഹോദരനെയോ അത് അമ്മ അറിയിച്ചിരുന്നില്ല. ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ അച്ചീവ്‌മെന്റാണത്. തതുല്യമായ ധീരമായ കാര്യങ്ങള്‍ ചെയ്ത ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകാം. പക്ഷെ ഞാന്‍ ഇത് കണ്ടാണ് വളര്‍ന്നത്. എന്റെ അമ്മയാണ് എന്റെ ഹീറോ'' എന്നും താരം പറയുന്നു.

1997 ജൂണ്‍ 16 നാണ് നടന്‍ സുകുമാരന്‍ മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അന്ന് ഇന്ദ്രജിത്തിന് 17 വയസും പൃഥ്വിരാജിന് 14 വയസുമായിരുന്നു. തന്റെ മക്കള്‍ ഒരുനാള്‍ സിനിമയിലെത്തുമെന്ന് സുകുമാരന്‍ ഒരിക്കല്‍ പ്രവചിച്ചിരുന്നു. എന്നാല്‍ തന്റെ മക്കളുടെ അരങ്ങേറ്റം കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല.

Prithviraj says mother Mallika Sukumaran is his hero. recalls how she took care of them after father Sukumaran passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പഞ്ചസാരയിൽ ഉറുമ്പ് വരാതെ നോക്കാം

ആരോ​ഗ്യം ട്രാക്ക് ചെയ്യാൻ, വീട്ടിൽ കരുതേണ്ട 6 മെഡിക്കൽ ഉപകരണങ്ങൾ

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

SCROLL FOR NEXT