സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യന്റെ ഹിന്ദി റീമേക്ക് നീക്കത്തിനെതിരെ നിർമാതാവ് ആസ്‌കർ രവിചന്ദ്രൻ. സംവിധായകൻ ശങ്കറിനെതിരേയും ഹിന്ദി പതിപ്പിന്റെ നിർമാതാവ് ജയന്തിലാൽ ഗഡക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുകയാണെന്ന് രവിചന്ദ്രൻ അറിയിച്ചു. സിനിമയുടെ പകർപ്പവകാശം തനിക്ക് സ്വന്തമാണെന്നും തന്റെ സമ്മതം ഇല്ലാതെ അവർക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ലെന്നും രവിചന്ദ്രന് പറഞ്ഞു.
ഈ വിഷയത്തിൽ നേരത്തെ രവിചന്ദ്രൻ ശങ്കറിനെതിരെ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിൽ പരാതി നൽകിയിരുന്നു. രവിചന്ദ്രന് ചേമ്പറിന്റെ പിന്തുണയുണ്ടാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. അന്യൻ സിനിമയുടെ കഥയും തിരക്കഥയും തന്റേതാണെന്നും അതിൽ മറ്റൊരാൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നുമാണ് ശങ്കർ മുമ്പ് പ്രതികരിച്ചത്. 'ശങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാം. പക്ഷെ എല്ലാവർക്കും അറിയാം 'അന്യൻ' എന്റെ സിനിമയാണെന്ന്. ഞാനാണ് ശങ്കറിനെ സംവിധാനം ചെയ്യാൻ ഏൽപ്പിച്ചത് , രവിചന്ദ്രൻ പറഞ്ഞു. മദ്രാസ് ഹൈക്കോടതിയിലാണ് രവിചന്ദ്രൻ പരാതി സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രം 16 വർഷങ്ങൾക്ക് ശേഷമാണ് റീമേക്കിന് ഒരുങ്ങുന്നത്. ഹിന്ദിയിൽ രൺവീർ സിങ്ങ് ആണ് നായകനായെത്തുന്നത്. അന്യൻ നേരത്തെ അപരിചിത് എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates