തെന്നിന്ത്യയൊട്ടാകെ വീണ്ടും തരംഗം തീർക്കാനൊരുങ്ങുകയാണ് ബാഹുബലി. ഒക്ടോബർ 31 നാണ് ചിത്രം ബാഹുബലി: ദ് എപ്പിക് എന്ന പേരിൽ റീ റിലീസിനെത്തുന്നത്. ബാഹുബലി: ദ് ബിഗിനിങ് (2015), ബാഹുബലി 2: ദ് കൺക്ലൂഷൻ (2017) എന്നീ രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ചാണ് ബാഹുബലി: ദ് എപ്പിക് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ബാഹുബലി: ദ് എപ്പിക്കിനെക്കുറിച്ച് സംവിധായകൻ രാജമൗലി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ വെട്ടി മാറ്റിയ രംഗങ്ങളെക്കുറിച്ചാണ് രാജമൗലി സംസാരിച്ചത്.
ബാഹുബലിയിൽ പ്രഭാസും തമന്നയും ഒന്നിച്ചുള്ള 'പച്ച തീയാണ് നീ' എന്ന ഗാനരംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ബാഹുബലി: ദ് എപ്പിക്കിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "രണ്ട് ഭാഗങ്ങളും കൂട്ടിച്ചേർത്താൽ സിനിമ ഏകദേശം അഞ്ച് മണിക്കൂറും 27 മിനിറ്റും വരും.
ബാഹുബലി: ദ് എപ്പിക്കിന് മൂന്ന് മണിക്കൂറും 43 മിനിറ്റുമാണ് ദൈർഘ്യം. തമന്നയും പ്രഭാസും തമ്മിലുള്ള പ്രണയരംഗങ്ങൾ, പച്ച തീയാണ് നീ, കണ്ണാ നീ ഉറങ്ങെടാ, ഇരുക്കുപോ തുടങ്ങിയ ഗാനങ്ങളും സിനിമയിൽ നിന്നൊഴിവാക്കി. അതുപോലെ യുദ്ധ രംഗങ്ങളിലെ ഒട്ടനേകം സീക്വൻസുകളും വെട്ടി ചുരുക്കിയിട്ടുണ്ട്". -സംവിധായകൻ പറഞ്ഞു. "ബാഹുബലിയിലെ ഓരോ രംഗത്തിനും വൈകാരികവും അതുപോലെ ആഖ്യാനപരവുമായ പ്രാധാന്യമുണ്ട്.
പക്ഷേ പുതിയ പതിപ്പ് പൂർണമായും കഥ തന്നെയായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ആദ്യം ഞങ്ങളിത് കട്ട് ചെയ്ത് പ്രദർശിപ്പിച്ചിരുന്നു. അപ്പോൾ ഏകദേശം നാല് മണിക്കൂറും പത്ത് മിനിറ്റും ആയിരുന്നു സിനിമ. പിന്നീട് പ്രേക്ഷകരുടെയും അതുപോലെ സിനിമാ പ്രവർത്തകരുടെയുമൊക്കെ അഭിപ്രായം കേട്ടിട്ടാണ് മൂന്ന് മണിക്കൂറും 43 മിനിറ്റുമായി സിനിമയുടെ ദൈർഘ്യം വീണ്ടും കുറച്ചത്".- രാജമൗലി വ്യക്തമാക്കി.
ബാഹുബലി: ദ് ബിഗിനിങ്, ബാഹുബലി 2: ദ് കൺക്ലൂഷൻ എന്നിങ്ങനെ രണ്ട് ഭാഗമായി ചിത്രമൊരുക്കിയതിനെക്കുറിച്ചും രാജമൗലി സംസാരിച്ചു. "ഈ കഥ ഒറ്റ സിനിമയായി പറയാൻ കഴിയുമോ എന്നാണ് അഞ്ച് വർഷം മുൻപ് ഞങ്ങൾ ചിന്തിച്ചത്. അതിനായി ആദ്യം ഞങ്ങളൊരു ലീനിയർ നറേഷൻ പരീക്ഷിച്ചു, പക്ഷേ അത് വർക്കായില്ല. പിന്നെ ഞങ്ങൾ സീനുകളുടെ ദൈർഘ്യം കുറച്ചു, അതും ഫലം കണ്ടില്ല. പിന്നെയാണ് എപ്പിസോഡുകൾ തന്നെ നീക്കാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്". - രാജമൗലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates