ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എം ശരവണന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുണ്ട് അദ്ദേഹം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. സിനിമാ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് വടപളനിയിലെ എവിഎം സ്റ്റുഡിയോയിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത്. നടൻമാരായ രജനികാന്തും സൂര്യയും വിശാലുമടക്കം നിരവധി താരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനായെത്തുന്നത്.
നടൻ രജനികാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു ശരവണൻ. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് നടൻ രജനികാന്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. "ശരിക്കും ഒരു അസാധാരണനായ വ്യക്തിയായിരുന്നു എവിഎം ശരവണൻ. അദ്ദേഹം ശരിക്കും ഒരു മികച്ച വ്യക്തിയായിരുന്നു.
എപ്പോഴും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഹൃദയവും അതുപോലെ തന്നെ ശുദ്ധമായിരുന്നു. സിനിമയെ ഹൃദയം കൊണ്ട് സ്നേഹിച്ച ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് എന്നോട് അതിരറ്റ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു, എന്റെ യാത്രയിലുടനീളം അദ്ദേഹം എനിക്ക് വലിയ പിന്തുണ നൽകി.
എവിഎമ്മിന്റെ ബാനറിൽ ഞാൻ ഒമ്പത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒമ്പത് ചിത്രങ്ങളും വൻ ഹിറ്റുകളായി. എന്റെ കൂടെ മറ്റൊരു വലിയ സിനിമ ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് നടന്നില്ല. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ ഭാര്യയോടും മുഴുവൻ കുടുംബാംഗങ്ങളോടും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു".- രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. മുരട്ടു കാളൈ, ശിവാജി, പോക്കിരി രാജ, നല്ലവനുകു നല്ലവൻ, മിസ്റ്റർ ഭരത്, മനിതൻ, രാജ ചിന്ന റോജ, എജമാൻ തുടങ്ങിയ സിനിമകൾക്കാണ് രജനികാന്തും ശരവണനും ഒന്നിച്ച് പ്രവർത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates