ദുൽഖർ സൽമാനും റാണ ദഗുബതിയും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് കാന്ത. ഇരുവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുമുണ്ട്. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദുൽഖറും അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയും ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും കാന്ത സംഭവിക്കില്ലായിരുന്നുവെന്ന് പറയുകയാണ് റാണ. കാന്തയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു റാണ.
"ടി നഗറിൽ നിന്ന് ഫിലിം നഗറിലേക്ക് മാറിത്താമസിച്ച കുറച്ച് തെലുങ്ക് കുടുംബങ്ങളിൽ ഒരെണ്ണത്തിൽ നിന്നാണ് ഞാൻ വരുന്നത്. വിജയവാഹിനി സ്റ്റുഡിയേക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം ചെറുപ്പത്തിൽത്തന്നെ കേട്ടിട്ടുണ്ട്. അതെല്ലാം അതിശയത്തോടെയാണ് കേട്ടിരുന്നത്. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് കാന്ത എന്ന ചിത്രം സംവിധായകൻ സെൽവ ഒരുക്കിയിരിക്കുന്നത്.
ഈ സിനിമയിലെ നായിക ഒരു പുതുമുഖമാണ്. സെൽവ എന്നോട് പറഞ്ഞു, ഈ സിനിമയിലെ കഥാപാത്രമായ നായികയും ഒരു പുതുമുഖമാണ്. അതുകൊണ്ട് നമുക്ക് ഒരു പുതിയ നായികയെ തേടാമെന്ന്. ആറ് മാസം കൊണ്ട് ഞങ്ങൾ നായികയ്ക്ക് വേണ്ടി നൂറോളം ഓഡിഷനുകൾ നടത്തി. അതിൽ ഞാൻ തന്നെ ഒരു 50 വിഡിയോകൾ കണ്ടു. ഒരു സമയത്ത് എന്റെ ഫോണിൽ നിറയെ പുതിയ പെൺകുട്ടികളുടെ ഫോട്ടോസ് ആയിരുന്നു.
കാണുമ്പോൾ ഒരുമാതിരി തോന്നും. പിന്നെയാണ് ഭാഗ്യശ്രീയെ നമ്മൾ തിരഞ്ഞെടുക്കുന്നത്. ഭാഗ്യശ്രീയെ സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ ഞങ്ങൾ എടുത്ത സമയത്ത് ഭാഗ്യശ്രീ തെലുങ്കിൽ അറിയപ്പെടുന്ന ഒരു നായികയായി മാറി കഴിഞ്ഞിരുന്നു. അതുകൊണ്ട് തമിഴ് സിനിമയിലേക്ക് സ്വാഗതം എന്നേ പറയാനാകൂ". - റാണ പറഞ്ഞു.
ദുൽഖർ സൽമാന്റെ അഭിനയത്തെ പ്രശംസിക്കാനും റാണ മറന്നില്ല. "നടിപ്പ് ചക്രവർത്തി ദുൽഖർ സൽമാൻ. നവംബർ 14 ന് കാന്ത റിലീസാവുന്നതോടെ തമിഴ്നാട് മൊത്തം ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിളിക്കുമെന്ന് സെൽവ പറഞ്ഞിട്ടുണ്ട്. എനിക്കും അക്കാര്യത്തിൽ ഉറപ്പുണ്ട്.
ഇന്ത്യയിൽ ആരെങ്കിലും ഒരു പീരിയോഡിക് കഥ എഴുതുകയാണെങ്കിൽ ആദ്യം മനസിൽ വിചാരിക്കുക ദുൽഖറിനെയായിരിക്കുമെന്ന് തോന്നുന്നു. അതിനുശേഷം മാത്രമാവും മറ്റൊരാളെ വിചാരിക്കുക. എന്റെ സുഹൃത്തും സിനിമയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരാളുമാണ് ദുൽഖർ. പക്ഷേ ഈ സിനിമ കണ്ടശേഷം ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ കൂടിയായി". - റാണ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates