ആരോഗ്യപരമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തന്റെ വ്യക്തി ജീവിതത്തെയും ജോലിയെയും എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടൻ റാണ ദഗുബാട്ടി. വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന്, അമേരിക്കയിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തെക്കുറിച്ചും റാണ ഓർത്തെടുത്തു.
ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽ നിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കി നൽകിയെന്നും അദ്ദേഹം പറഞ്ഞു. നടി റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ ചാപ്റ്റർ 2 ലായിരുന്നു റാണ ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായതെന്ന് റാണ പറഞ്ഞു.
ചികിത്സാർത്ഥം സിനിമയിൽ നിന്ന് ഇടവേളയെടുക്കേണ്ടി വന്നു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ അതിജീവനത്തിലായിരുന്നു തന്റെ ശ്രദ്ധ എന്നും റാണ പറഞ്ഞു. ഒരു വർഷത്തെ ചികിത്സയ്ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, തീവ്രമായ ചികിത്സ തന്റെ രൂപത്തെ ഗണ്യമായി മാറ്റിയതായി തിരിച്ചറിഞ്ഞു. ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയെന്നും റാണ പറഞ്ഞു.
തന്റെ ആരോഗ്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങളിലൊന്ന്, അസുഖത്തിന് മുൻപ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകാനുള്ള തീരുമാനമായിരുന്നുവെന്ന് റാണ വെളിപ്പെടുത്തി. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന പ്രൊജക്റ്റ് ഉൾപ്പെടെയുള്ള വേഷങ്ങൾക്ക് ആവശ്യമായ രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അക്കാരണത്താൽ ആ ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക മുഴുവൻ തിരികെ നൽകിയെന്നും താരം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates