രൺവീർ സിങ്ങും സാറാ അർജുനും പ്രധാന വേഷത്തിലെത്തിയ ധുരന്ധർ വിജയക്കുതിപ്പ് തുടരുകയാണ്. 600 കോടിയാണ് ചിത്രം ഇതിനോടകം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ രൺവീറും സാറയും തമ്മിലുള്ള പ്രായവ്യത്യാസം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ഛബ്ര.
ചിത്രത്തിന്റെ കഥാപാത്രങ്ങൾക്ക് ഈ പ്രായവ്യത്യാസം അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കഥാപാത്രത്തെക്കുറിച്ച് തനിക്ക് വളരെ വ്യക്തമായ നിർദ്ദേശമാണ് ലഭിച്ചതെന്ന് മുകേഷ് ഛബ്ര പറയുന്നു.
"യാലിന ജമാലി എന്ന കഥാപാത്രത്തെ കെണിയിൽപ്പെടുത്താൻ രൺവീറിൻ്റെ കഥാപാത്രം ശ്രമിക്കുന്നതാണ് കഥ. അതിനാൽ 20-21 വയസ്സുള്ള ഒരു പെൺകുട്ടിയെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത് എന്ന് അറിയാമായിരുന്നു. രണ്ടാം ഭാഗം വരുമ്പോൾ, പ്രായവ്യത്യാസത്തെക്കുറിച്ച് വിമർശിക്കുന്ന എല്ലാവർക്കും ഉത്തരം ലഭിക്കും"- അദ്ദേഹം പറഞ്ഞു.
താൻ പ്രായവ്യത്യാസം സംബന്ധിച്ച വാർത്തകൾ വായിച്ചപ്പോൾ ചിരിച്ചുപോയെന്ന് അദ്ദേഹം പറയന്നുണ്ട്. "26-27 വയസ്സ് പ്രായമുള്ള മികച്ച അഭിനേതാക്കളില്ലാത്തതു കൊണ്ടല്ല. ഈ പ്രായവ്യത്യാസം സിനിമയിൽ ആവശ്യമായിരുന്നു. എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ല. സിനിമയ്ക്ക് ഇത് അനിവാര്യമായിരുന്നു."- അദ്ദേഹം കൂട്ടിച്ചേർത്തു.1985 ജൂലൈ 6-നാണ് രൺവീറിൻ്റെ ജന്മദിനം.
സാറാ അർജുൻ 2005 ജൂൺ 18-നാണ് ജനിച്ചത്. രണ്‍വീര്‍ സിങ് നായക വേഷത്തിലെത്തിയ ധുരന്ധറിൽ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സാറ അര്‍ജുന്‍, രാകേഷ് ബേഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ഡിസംബര്‍ അഞ്ചിനാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനകം ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates