സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് സെന്ന ഹെഗ്ഡെ. മലയാളത്തിന് പുറമേ കന്നഡയിലും സെന്ന പ്രവർത്തിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ '0-41*' എന്ന ചിത്രത്തിലൂടെയാണ് സെന്ന ഹെഗ്ഡെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2018 ൽ 'കഥെയൊണ്ടു ശുരുവാഗിഡെ' എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാ രംഗത്തേക്കും ചുവടു വച്ചു.
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചതും. നടൻ രക്ഷിത് ഷെട്ടിയും പുഷ്കര മല്ലികാർജുനയും ചേർന്നാണ് ചിത്രം നിർമിച്ചത്. സിനിമയ്ക്ക് അപ്പുറം എന്ത് വേണമെങ്കിലും സംസാരിക്കാൻ പറ്റുന്ന ബന്ധമാണ് രക്ഷിതും താനും തമ്മിലുള്ളതെന്ന് പറയുകയാണിപ്പോൾ സെന്ന ഹെഗ്ഡെ.
ഋഷഭിനെയും രാജിനെയുമൊക്കെ താൻ പരിചയപ്പെടുന്നത് രക്ഷിത് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കന്നഡ സിനിമ ചെയ്യുന്നതിനേക്കുറിച്ച് നിലവിൽ പ്ലാനുകളൊന്നും ഇല്ലെന്നും മലയാളം തന്റെ കംഫർട്ട് സോൺ ആണെന്നും സെന്ന സമകാലിക മലയാളത്തോട് പറഞ്ഞു.
"രക്ഷിതും ഞാനും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ ഞങ്ങൾ സംസാരിക്കാറുണ്ട്. ഇപ്പോൾ കണ്ടിട്ട് കുറച്ചായി. കാരണം ഞാൻ കേരളത്തിലും അദ്ദേഹം കർണാടകത്തിലുമാണ്. പിന്നെ പുതിയ സിനിമകളുടെ തിരക്കുകളിലാണ് അദ്ദേഹം. പക്ഷേ നമ്മൾ ഇടയ്ക്ക് മെസേജ് അയക്കും. കാണുമ്പോഴും മെസേജ് അയക്കുമ്പോഴുമൊക്കെ സിനിമകളെ കുറിച്ച് സംസാരിക്കാറുണ്ട്.
വേറിട്ടൊരു ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. സിനിമ മാത്രമല്ല എന്ത് വേണമെങ്കിലും സംസാരിക്കാൻ കഴിയുന്ന ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഒരു വർഷം മിണ്ടാതെയിരുന്നാലും, പിന്നീട് വിളിക്കുമ്പോൾ ഇന്നലെ സംസാരിച്ചതു പോലെ സംസാരിക്കാൻ പറ്റും. മെസേജിലൂടെയൊക്കെ ഇപ്പോഴും ഞങ്ങൾ ബന്ധം നിലനിർത്തുന്നുണ്ട്, സംസാരിക്കാറുണ്ട്. ഋഷഭിനെയും എനിക്ക് പരിചയമുണ്ട്.
എന്റെ ജീവിതത്തിലെ പല പല മുഖങ്ങളാണ് ഇവരൊക്കെ. ഋഷഭ് അദ്ദേഹത്തിന്റേതായ കാര്യങ്ങൾ ചെയ്യുന്നു, രക്ഷിതും അങ്ങനെ തന്നെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നമ്മൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കും. രക്ഷിതുമായാണ് എനിക്ക് കൂടുതൽ അടുപ്പമുള്ളത്. ഋഷഭിനെ ഉൾപ്പെടെ ഞാൻ പരിചയപ്പെടുന്നത് രക്ഷിത് വഴിയാണ്.
ആ സെറ്റിലെ എന്റെ ഏറ്റവും പഴയ കൂട്ടുകാരൻ രക്ഷിത് ആണ്".- സെന്ന ഹെഗ്ഡെ പറഞ്ഞു. ഭാവിയിൽ ഋഷഭ്, രക്ഷിത്, രാജ് ബി ഷെട്ടി എന്നിവർക്കൊപ്പം കന്നഡയിൽ സിനിമയുണ്ടാകുമോ എന്ന ചോദ്യത്തോടും സംവിധായകൻ പ്രതികരിച്ചു. "കന്നഡ പടം ചെയ്യുമോ എന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്.
നിലവിൽ അത്തരം പ്ലാനുകൾ ഒന്നുമില്ല. ഇപ്പോൾ മലയാളത്തിൽ ഞാൻ വളരെ സന്തോഷത്തിലാണ്. ഇവിടം എന്റെ കംഫർട്ട് സോൺ ആണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ വളരെ സന്തോഷവാനാണ്. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നറിയില്ല."- സെന്ന ഹെഗ്ഡെ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates