നടൻ സുശാന്ത് സിങ് രജ്പുത്ത് മരിച്ച് ആറ് വർഷമായിട്ടും ആ വേദനയിൽ നിന്ന് തനിക്ക് ഇനിയും പൂർണമായി മോചനം ലഭിച്ചിട്ടില്ലെന്ന് നടൻ ശിശിർ ശർമ. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സുശാന്തുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അകാല വിയോഗമുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ശിശിർ തുറന്നു പറഞ്ഞത്.
സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു നടനോടുള്ള ചോദ്യം. "അദ്ദേഹം സ്വയം ജീവനൊടുക്കുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ പക്വതയുള്ള, കാര്യങ്ങൾ വ്യക്തമായി ചിന്തിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. വളരെ സൗമ്യനായിരുന്നു അദ്ദേഹം".- ശിശിർ ശർമ പറഞ്ഞു.
2020 ൽ സുശാന്തിന്റെ മരണവാർത്ത അറിഞ്ഞ നിമിഷം, തനിക്ക് നിയന്ത്രണം വിട്ട് കരയേണ്ടി വന്നെന്നും ആ വാർത്ത ഉൾക്കൊള്ളാൻ അതീവ പ്രയാസപ്പെട്ടുവെന്നും അദ്ദേഹം ഓർത്തെടുത്തു. ഏറെ കഴിവുകളുള്ള മികച്ച ഭാവിയുണ്ടായിരുന്ന ഒരു നടൻ പെട്ടെന്നൊരു ദിവസം ജീവിതത്തിൽ നിന്ന് അപ്രത്യക്ഷനായി എന്നത് ഇന്നും അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
അഭിനയത്തോട് അതീവ താല്പര്യവും ആത്മാർഥതയുമുള്ള ഒരാൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നത് വലിയൊരു ദൗർഭാഗ്യമായിട്ടാണ് അദ്ദേഹം കാണുന്നത്. "ഇതിനൊരു കാരണം കാണാതിരിക്കില്ല, ആരും വെറുതെ ഇങ്ങനെയൊരു കടുപ്പമേറിയ തീരുമാനം എടുക്കില്ലല്ലോ.
ഇനി നമ്മൾ ആരോടാണ് സംസാരിക്കേണ്ടത് ?. നമുക്ക് എന്ത് പറയാൻ കഴിയും". - ശിശിർ പറഞ്ഞു. 'എംഎസ് ധോനി: ദ് അൺടോൾഡ് സ്റ്റോറി' പോലുള്ള ചിത്രങ്ങളിലൂടെ സുശാന്ത് കാഴ്ചവെച്ച അവിസ്മരണീയമായ പ്രകടനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates