ന്യൂഡൽഹി: ബോളിവുഡ് റാപ്പർ യോ യോ ഹണി സിങ്ങിന് ഡൽഹി കോടതിയുടെ രൂക്ഷവിമർശനം. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ആരും നിയമത്തിന് അതീതരല്ലെന്ന് പറഞ്ഞ കോടതി കേസിനെ എത്രമാത്രം ലാഘവത്തോടെയാണ് സമീപിച്ചതെന്നതിൽ അതിശയം പ്രകടിപ്പിച്ചു.
കോടതിയിൽ എത്താൻ കഴിയില്ലെന്നും ഇളവ് വേണമെന്നും കാണിച്ച് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹണി സിങ്ങ് അപേക്ഷ നൽകിയിരുന്നു. ഹണി സിങ്ങിന്റെ അഭിഭാഷകനെ കോടതി ശകാരിച്ചു. വരുമാന വിവരങ്ങൾ ഹാജരാക്കാൻ പറഞ്ഞിട്ടും അത് പാലിക്കാതെയും വാദത്തിന് തയ്യാറാകാതെ എത്തിയതിനുമായിരുന്നു ശകാരം. നേരിട്ടെത്താൻ ഹണീസിങ്ങിന് അവസാന അവസരം നൽകുകയും ഇനി ഇത്തരം സമീപനം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നാണ് ഭാര്യ ശാലിനിയുടെ പരാതി. 20 കോടി രൂപ നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിങ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാൾ പെരുമാറിയതെന്നും പരാതിയിലുണ്ട്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നുണ്ടെന്നും ശാലിനി ആരോപിക്കുന്നു. പഞ്ചാബി നടിയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞു. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് ഭാര്യയുടെ പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates