ചെന്നൈ: തെന്നിന്ത്യയുടെ പ്രിയ ഗായിക എസ് ജാനകിയുടെ വിയോഗത്തിന്റെ ദു:ഖത്തിലാണ് ഇന്ത്യയൊട്ടാകെ. ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് നാല് വരെ മൈസൂരിലെ മഹാരാജാ കോളജ് ഗ്രൗണ്ടിൽ ഗായികയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. എന്തുകൊണ്ടാണ് തനിക്ക് മൈസൂരിനോട് ഇത്രയും ഇഷ്ടം എന്ന ചോദ്യത്തിന് 'അറിയില്ല' എന്നായിരുന്നു ജാനകിയമ്മയുടെ ഉത്തരം.
തെന്നിന്ത്യയുടെ വാനമ്പാടി വിട പറയുമ്പോൾ മൈസൂരിനോടുള്ള അവരുടെ ഇഷ്ടവും ചർച്ചയായി മാറുകയാണ്. "കർണാടകയിലെ ജനങ്ങൾ എന്നെ വളരെയധികം സ്നേഹിക്കുന്നു. അവരുടെ സ്നേഹവും പ്രാർഥനയും കൊണ്ട് ഞാൻ എപ്പോഴും സുഖമായിരിക്കും. എനിക്ക് മൈസൂരു വളരെ ഇഷ്ടമാണ്, അതിനുള്ള കാരണം എനിക്കറിയില്ല. ഒരുപക്ഷേ എനിക്ക് ഈ നഗരവുമായി മുൻജന്മ ബന്ധമുണ്ടായിരിക്കാം".- മൈസൂരിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ജാനകിയമ്മ പറഞ്ഞു.
ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തുന്നത്. മഹാരാജ കോളജ് ഗ്രൗണ്ടിൽ പ്രത്യേക പവലിയൻ ഒരുക്കിയാണ് പൊതുദർശനം. വിഐപികൾക്കായി പ്രത്യേക സംവിധാനം ഉണ്ടായിരിക്കും.
ആൾക്കൂട്ടം നിയന്ത്രിക്കാനായി മൈസൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് ഗായികയുടെ മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി.
17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates