തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി 1000 കോടി കളക്ഷനും നേടിയ ചിത്രമാണ് ധുരന്ധർ. ഇപ്പോഴിതാ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ നിരാശ പങ്കുവച്ചിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പാണ് ഒടിടിയിൽ എത്തിയത്. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം എന്തിന് സെൻസർ ചെയ്ത് ഒടിടിയിൽ വന്നു എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
നെറ്റ്ഫ്ലിക്സ് ചില സംഭാഷണങ്ങൾ മ്യൂട്ടാക്കുകയും അധിക്ഷേപകരമായ ഭാഷ സെൻസർ ചെയ്യുകയും സിനിമയുടെ ദൈർഘ്യം പത്തു മിനിറ്റിലേറെ വെട്ടിക്കുറയ്ക്കുകയും ചെയ്തു എന്നാണ് ആരോപണം ഉയരുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിച്ച ഉടൻ സോഷ്യൽ മീഡിയയിൽ പരാതി പ്രളയമാണ്.
‘അനിമൽ’, ‘കബീർ സിങ്’ പോലുള്ള ചിത്രങ്ങൾക്ക് ഇല്ലാത്ത സെൻസറിങ്ങ് എന്തിനാണ് ധുരന്ധറിന് എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ‘ഒടിടി പ്ലാറ്റ്ഫോമിൽ എല്ലാവരും പതിനെട്ടിന് മുകളിൽ പ്രായമുള്ളവരാണെന്നും’ ‘ഇത്രയും കട്ടുകളും സെൻസറിങ്ങും ഉള്ള ചിത്രം കാണുന്നതിൽ കാര്യമില്ല’ എന്നും കമന്റുകളുണ്ട്.
ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച 'ധുരന്ധർ' 2025 ഡിസംബർ 5 നാണ് തിയറ്ററുകളിൽ എത്തിയത്. രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, സാറ അർജുൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ലോകമെമ്പാടുമായി 1300 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ചിൽ തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates