VD Satheesan, Sreekumaran Thampi 
Entertainment

'പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന പുത്രന്റെ കടമ'; ജാതിപ്പേര് വിവാദത്തില്‍ വിഡി സതീശനെ പിന്തുണച്ച് ശ്രീകുമാര്‍ തമ്പി

ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം ഇന്ന് മറുപടിയായി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സത്യപ്രതിജ്ഞാ വേളയില്‍ ജാതി പേര് പറഞ്ഞതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന വിഡി സതീശന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി. തന്റെ അച്ഛന്റേ പേരാണ് പറഞ്ഞതെന്നും അതില്‍ എന്താണ് കുഴപ്പമെന്നുമായിരുന്നു വിവാദത്തോടെ നേരത്തെ മുഖ്യമന്ത്രി പ്രതികരിച്ചത്. ഈ വിശദീകരണത്തെ പിന്തുണയ്ക്കുകയാണ് ശ്രീകുമാരന്‍ തമ്പി.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ശുഭകരവും സ്വപ്നതുല്യവുമായ ഒരു മുഹൂര്‍ത്തത്തില്‍ തന്റെ പിതാവിന്റെ പൂര്‍ണ്ണമായ പേര് പറയുന്നത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ പിതാവിനും അഭിമാനകരമാണ്. സ്വന്തം പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് അതെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. ആ വാക്കുകളിലേക്ക്:

സത്യപ്രതിജ്ഞാ വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ പിതാവിന്റെ പൂര്‍ണ്ണമായ പേര് പറഞ്ഞതില്‍ ഒരു യുവ നേതാവ് ദു:ഖം രേഖപ്പെടുത്തുന്നതായി കണ്ടു. ഒരു വ്യക്തി തന്റെ നിയമപരമായ ചടങ്ങുകളിലും ഔദ്യോഗിക രേഖകള്‍ തയാറാക്കുമ്പോഴും ആ വ്യക്തിയുടെ ഇന്‍ഷ്യലില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായ പേര് രേഖപ്പെടുത്തുന്നത് സ്വാഭാവികമാണ്. ഇന്നത്തെ പത്രസമ്മേളനത്തില്‍ ആ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് വികാരപരമായ മറുപടി മുഖ്യമന്ത്രി വി ഡി സതീശന്‍ നല്‍കുന്നത് കേള്‍ക്കുകയും ചെയ്തു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം ഇന്ന് മറുപടിയായി നല്‍കിയത്.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ശുഭകരവും സ്വപ്നതുല്യവുമായ ഒരു മുഹൂര്‍ത്തത്തില്‍ തന്റെ പിതാവിന്റെ പൂര്‍ണ്ണമായ പേര് പറയുന്നത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ പിതാവിനും അഭിമാനകരമാണ്. സ്വന്തം പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് അതെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ ഇപ്പോള്‍ വായിക്കുന്നത് വിഡി സതീശന്‍ എഴുതിയ 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകമാണ്. ക്രിസ്തുവിന്റെ സഹനത്തെയും ത്യാഗത്തെയും ക്ഷമാശീലത്തെയും പ്രകീര്‍ത്തിച്ചുകൊണ്ട് വിവിധ ക്രിസ്തുമത സമ്മേളനങ്ങളില്‍ വിഡി സതീശന്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി. നല്ലൊരു വായനക്കാരന്‍ കൂടിയായ അദ്ദേഹം ബൈബിള്‍ വായനയിലൂടെ സായത്തമാക്കിയ യേശുക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ , ചിന്തകള്‍ , ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഒക്കെ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്നു.

ജീവിതത്തില്‍ വീഴാതെ , പിന്തിരിഞ്ഞോടാതെ പിടിച്ചുനില്‍ക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഡി സി ബുക്ക്‌സ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യപതിപ്പ് ഒരു മാസം കൊണ്ടു വിറ്റഴിഞ്ഞു. രണ്ടാം പതിപ്പാണ് ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നത് .

'സത്യനായകാ മുക്തി ദായകാ

പുല്‍ തൊഴുത്തിന്‍ പുളകമായ

സ്‌നേഹ ഗായകാ ശ്രീ യേശുനായകാ...

കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ

കാലത്തിന്റെ കവിതയായ കനകതാരമേ

നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?

നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ?

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ

സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഡമേ

നിന്‍ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ?

നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ?'

എന്നെഴുതിയ എന്നെയും ക്രിസ്തുവിന്റെ ജീവിതവും ദര്‍ശനവും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ വിഡി സതീശന്‍ എഴുതിയ 'ആദം നീ എവിടെയാകുന്നു?' എന്ന ഈ പുസ്തകവും ഞാന്‍ ഇഷ്ടപ്പെടുന്നു.ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ ഗുരു യേശുക്രിസ്തു ആണെന്ന് ഞാന്‍ എന്നും വിശ്വസിക്കുന്നു. എന്റെ പല പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുമുണ്ട്.

പിതാവിന്റെ പൂര്‍ണ്ണമായ പേര് പറഞ്ഞതില്‍ പ്രതിഷേധിക്കുന്ന 'റോമന്‍ കത്തോലിക്കാക്കാരനാ'യ യുവ നേതാവും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന മറ്റുള്ളവരും ഈ പുസ്തകം വായിക്കുന്നത് നന്നായിരിക്കും. അതുവഴി മനസിനെ മഥിക്കുന്ന സംശയങ്ങള്‍ക്കും വ്യാകുലതകള്‍ക്കും ശമനം കിട്ടും.

പ്രിയപ്പെട്ട വിഡി സതീശന്റെ പിതാവ് വടശ്ശേരില്‍ ദാമോദര മേനോന്റെയും അമ്മ വിലാസിനി അമ്മയുടെയും ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ എന്റെ നമസ്‌കാരം. ഈ അച്ഛനമ്മമാരെ ഓര്‍ത്ത് നമുക്കും അഭിമാനിക്കാം. സുസ്ത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച് മുഖ്യമന്ത്രി വിഡി സതീശനും കേരളത്തിന്റെ അഭിമാനമായി മാറട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.

Sreekumaran Thampi supports VD Satheesan amid outrage for using his caste surname during swearing-in.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാർത്തയിലെ താരമായ നോർത്ത് ഗേറ്റ് : പത്ത് വർഷത്തെ അടച്ചിടലിന് പിന്നിലെ യഥാർത്ഥ ചരിത്രം

'രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയി !'; ഫസൽ വധക്കേസിൽ നിർണായക തെളിവ് കോടതിയിൽ നിന്നും കാണാതായി

'മനുഷ്യരെ പോലെ'..; വേഗതയില്‍ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യും; പുത്തന്‍ എഐ മോഡലുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

പ്രമേഹം നിയന്ത്രിക്കുന്ന 'പ്ലാവില' മാജിക് ! ഒരാഴ്ച കൊണ്ട് ഷു​ഗർ സാധാരണനിലയിലെത്തും

പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ

SCROLL FOR NEXT