തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയ കമൽ ഹാസൻ നായകനായി തിളങ്ങി നിന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിൽ കമലിന്റെ വില്ലനായാണ് രജനി പ്രത്യക്ഷപ്പെട്ടത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഇരുവരും നായകനും വില്ലനുമായി വേഷമിട്ടു.
ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത രണ്ട് നടൻമാരായി മാറിയിരിക്കുകയാണ് രജനിയും കമലും. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും വീണ്ടും ഒന്നിച്ചെത്താൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുക. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പ്രൊജക്ടിന്റെ ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആയിരിക്കും ചിത്രം നിർമിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുക. 1979 ൽ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചെത്തിയത്.
അതേസമയം രജനികാന്തിനൊപ്പവും കമൽ ഹാസനൊപ്പവും സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലിയും കമൽ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുമാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയമായി മാറിയിരുന്നു. കൂലിയാണ് ലോകേഷ് കനകരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
രജനികാന്ത് പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് ആണ് കമൽ ഹാസന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കൈതി 2 ആണ് ലോകേഷിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates