ആർജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പി'ൽ നടി സ്വാസികയും പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാൽ ചിത്രത്തിലെ സ്വാസികയുടെ മിക്ക സീനുകളും സിനിമയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് ആരാധകരെ നിരാശയിലാഴ്ത്തുകയും ചെയ്തു. 'കറുപ്പി'ലെ തന്റെ രംഗങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസികയിപ്പോൾ.
എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ തുറന്നുപറച്ചിൽ. "നമ്മളെല്ലാവരും വിചാരിച്ചതു പോലെ ആ സിനിമ ഹിറ്റായി. ഒരു അഭിനേതാവ് എന്ന നിലയിൽ ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമയുടെ ദൈർഘ്യ കൂടുതൽ കാരണം, എന്റെ ഒരു മൂന്ന് നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്ത് കളഞ്ഞു.
ഒരു ചെറിയ കഥാപാത്രമായിരുന്നു ചിത്രത്തിൽ എനിക്ക്. കട്ട് ചെയ്ത കാര്യങ്ങൾ കൂടി വന്നപ്പോൾ അതിലും ചെറിയ വേഷമായിപ്പോയി. നമ്മൾ ഷൂട്ട് ചെയ്ത സീനുകളൊന്നും സിനിമയിലുണ്ടായില്ല. ചില സമയങ്ങളിൽ അങ്ങനെ സംഭവിക്കും. സിനിമ അങ്ങനെയാണ്. അതിൽ നമുക്കൊന്നും ചെയ്യാനാകില്ല. നടന്ന കാര്യമിതാണ്.
എന്റെ ചില സീനുകളെങ്കിലുമുണ്ട്, അതുപോലും ഇല്ലാത്തവരുണ്ട്. ഇതിൽ ആരെയും കുറ്റം പറയാനാകില്ല. സാഹചര്യം അങ്ങനെയാണ്. സിനിമയുടെ ദൈർഘ്യം, അതിന്റെ ഫ്ലോ അങ്ങനെയെല്ലാം നോക്കണമല്ലോ. പാട്ട് മുഴുവനായും കട്ട് ചെയ്തെന്ന് ബാലാജി സാർ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആ ലിറിക്കൽ വിഡിയോ വൈറലായതിന് പിന്നാലെ എല്ലാവരും എന്നെ ശ്രദ്ധിച്ചു. ഇതുപോലെയൊരു ഗെറ്റപ്പ് ഇവരെ കൊണ്ട് ചെയ്യാൻ പറ്റുമെന്ന് കുറച്ചു പേർക്ക് മനസിലായി.
അതുകൊണ്ട് എനിക്ക് അത്തരം ഓഫറുകൾ വന്നു തുടങ്ങി ഇപ്പോൾ. അതിൽ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ എന്തിനാണോ ഈ സിനിമ കമ്മിറ്റ് ചെയ്തത്, എന്റെ ആ ലക്ഷ്യം പൂർത്തിയായി. ആ സിനിമയ്ക്ക് എന്താണോ നല്ലത്, അത് സംവിധായകൻ ചെയ്യണം.
അത് അവരുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ പ്രേക്ഷകർ അവർക്കിട്ട് കൊടുക്കും. ഇനി കുറച്ച് സെലക്ടീവായി കാര്യങ്ങൾ ചെയ്യാം എന്നാണ് ഞാൻ വിചാരിക്കുന്നത്". - സ്വാസിക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates