ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ തമ്പി ആന്റണി. ഇത്തരം കേസുകളില്‍ നിയമപരമായ ശിക്ഷ മാത്രം മതിയാകില്ല; ആവശ്യമായിടത്ത് മാനസിക ചികിത്സയും അത്ര തന്നെ പ്രാധാന്യമുള്ളതാണ്. സമൂഹത്തിന്റെ സുരക്ഷയും, വ്യക്തികളുടെ മാറ്റവും ഒരുപോലെ ലക്ഷ്യമാക്കേണ്ടതുണ്ടെന്നാണ് അദ്ദേഹ പറയുന്നത്ു. ആ വാക്കുകളിലേക്ക്:
സംവിധായകന്‍ രഞ്ജിത്തിനെ ഞാന്‍ ആദ്യമായി കണ്ടത് വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട് ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു, ഒരു സുഖകരമായ അത്താഴ വിരുന്നിന്റെ വേളയില്‍. ഞങ്ങള്‍ കുടുംബസഹിതം പങ്കെടുത്ത ആ ഒത്തുകൂടല്‍ ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പിന്നീട്, വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്കില്‍ മലയാളം പത്രം ഉടമ റോയി സംഘടിപ്പിച്ച രഞ്ജിത്ത് ചലച്ചിത്രോത്സവത്തില്‍ വീണ്ടും കാണാന്‍ കഴിഞ്ഞു. അന്നും ഞാനും അതിഥിയായി പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തിയപ്പോള്‍, ഞാന്‍ പ്രാഞ്ചിയേട്ടന്‍ എന്ന സിനിമയുടെ ചില പിഴവുകളെപറ്റി പറഞ്ഞിരുന്നു.
ഇടവേള കഴിഞ്ഞുള്ള രണ്ടാം പകുതിയില്‍ ഓര്‍മ്മിച്ചുവെക്കാവുന്ന ഒരു രംഗംപോലുമില്ല എന്നാണ് അന്നു ഞാന്‍ സൂചിപ്പിച്ചത്. രഞ്ജിത്ത് അത് ശരിയാണന്നു സമ്മതിക്കുകയും ചെയിതു. മമ്മൂട്ടിയുടെ ഹീറോയിസം അവസാനംവരെ കൊണ്ടുപോകേണ്ട ആവശ്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ സീനുകള്‍ ക്രമീകരിച്ചത് എന്നും പറഞ്ഞിരുന്നു. ഒരുപക്ഷെ അദ്ദേഹമതു മറന്നുപോയിരിക്കാം. എന്നാലും വിമര്‍ശനങ്ങള്‍ കേള്‍ക്കുബോള്‍ ഒട്ടും പ്രകോപിതാനാകാതെ കേള്‍ക്കാന്‍ ഒരു മടിയുമില്ലാത്ത ഒരു സംവിധായകനായിട്ടാണ് എനിക്കന്നു തോന്നിയത്.
അതിനുമുമ്പും ശേഷവും അദ്ദേഹം നിരവധി ഉള്ളടക്കമുള്ള മികച്ച സിനിമകള്‍ സംവിധാനം ചെയ്തു, അതുപോലെ അനവധി നല്ല സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു. എന്നാല്‍, ഒരാളുടെ സൃഷ്ടിപരമായ നേട്ടങ്ങള്‍ അദ്ദേഹം ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണമാകില്ലെന്ന സത്യം നമുക്ക് മറക്കാനാവില്ല.
ഞാനും ബാബു ആന്റണിയും , ജഗതീഷും, മഞ്ജു പിള്ളയും അഭിനയിച്ച പ്രശസ്ത സംവിധായകന്‍ രാജീവ് നാഥിന്റെ ഹെഡ്മാസ്റ്റര്‍ സ്റ്റേറ്റ് അവാര്‍ഡിനു വന്നപ്പോള്‍ രഞ്ജിത്ത് ആയിരുന്നു ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍. അന്നത് കാരൂരിന്റെ കാലഹരണപ്പെട്ട കഥയാണെന്നു അദ്ദേഹം പറഞ്ഞതായി കേട്ടു. അത് നേരാണോ എന്നറിയില്ല. അതുകൊണ്ടാണോ പരിഗണിക്കാതിരുന്നത് എന്നൊന്നും വ്യക്തതയില്ല. എന്തായാലും ആ വര്‍ഷം 2022 മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്തു മയക്കം' എന്ന പടത്തിനും മമ്മൂട്ടിക്കുമാണ് അവാര്‍ഡ് കൊടുത്തത്. അതിനൊന്നും ഇപ്പോഴത്തെ അറസ്റ്റുമായി ബന്ധമൊന്നുമില്ല. സന്ദര്‍ഭവശാല്‍ പറഞ്ഞുവെന്നു മാത്രം.
ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ പല സ്ത്രീകളും പെണ്‍കുട്ടികളും അവര്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, അതൊക്കെ കുറച്ചുകാലം ചര്‍ച്ചയായി പിന്നീടെങ്ങോ മങ്ങിപ്പോയതുപോലെ തോന്നി. അന്നൊക്കെ ''ഒരിക്കല്‍ ആര്‍ക്കും പിഴവുകള്‍ സംഭവിക്കാം'' എന്നൊരു മനോഭാവം ഉണ്ടായിരുന്നു. പക്ഷേ അതേ തെറ്റ് ആവര്‍ത്തിക്കപ്പെടുമ്പോള്‍, അതില്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്, ഇത്തരം ആവര്‍ത്തിച്ച പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ 'അടക്കാനാവാത്ത ആവേശങ്ങള്‍' എന്ന രീതിയിലുള്ള മാനസിക വൈകല്യമാണ് എന്നതാണ്. അമേരിക്കയില്‍ ഇത്തരം കേസുകളില്‍ കുറ്റക്കാരെ ശിക്ഷിച്ചതിന് പുറമെ, അവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാറുണ്ട് , അവരെക്കുറിച്ചുള്ള ബോധവല്‍ക്കരണവും, സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പും ആയി. കാരണം, ഇത്തരം പ്രവണതകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ചെയ്യുന്നത് തെറ്റാണെന്ന് അവര്‍ക്ക് അറിയാമെങ്കിലും, ചില സാഹചര്യങ്ങളില്‍ സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാകുന്നു. മുമ്പ് പെണ്‍കുട്ടികളുടെ മുന്‍പില്‍ ഒന്നിലധികം തവണ എക്‌സ്‌പോസ് ചെയ്യാറുള്ള മറ്റൊരു പ്രമുഖ നടനെക്കുറിച്ചും ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്.
അതുകൊണ്ട്, ഇത്തരം കേസുകളില്‍ നിയമപരമായ ശിക്ഷ മാത്രം മതിയാകില്ല; ആവശ്യമായിടത്ത് മാനസിക ചികിത്സയും അത്ര തന്നെ പ്രാധാന്യമുള്ളതാണ്. സമൂഹത്തിന്റെ സുരക്ഷയും, വ്യക്തികളുടെ മാറ്റവും ഒരുപോലെ ലക്ഷ്യമാക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates